ഡൽഹിയിൽ വീണ്ടും റോഡപകടം; അമിതവേഗതയിലെത്തിയ ഡംപർ ട്രക്ക് ഇടിച്ച് യുവതി മരിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുദ്ധ് വിഹാർ-കാൻഝാവാല റോഡിൽ അമിതവേഗതയിലെത്തിയ ഡംപർ ട്രക്ക് ഇടിച്ചു കയറി യുവതി തൽക്ഷണം മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ അമൻ വിഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന്റെ തീവ്രതയിൽ മൃതദേഹം തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു.
.
രോഹിണി സ്വദേശിയായ പ്രിയങ്കയാണ് മരിച്ചതെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. റോഡിൽ നിന്ന് മൃതദേഹം മാറ്റിയ ശേഷം പോലീസ് ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഡംപർ ട്രക്ക് കസ്റ്റഡിയിലെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമാനമായ മറ്റ് അപകടങ്ങളും ആശങ്ക ഉയർത്തുന്നുണ്ട്. സിംഗു അതിർത്തിയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ഡൽഹി ട്രാഫിക് പോലീസ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.
കഴിഞ്ഞയാഴ്ച ജഹാംഗീർപുരി ബസ് സ്റ്റാൻഡിന് സമീപം മെഴ്‌സിഡസ് കാറിടിച്ച് 29 കാരനായ സ്കൂട്ടർ യാത്രികൻ ദീപക് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 5-നായിരുന്നു ഈ സംഭവം. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അൻഷ് പ്രതാപ് സിംഗ് എന്നയാളാണ് ഓടിച്ചതെന്ന് കണ്ടെത്തിയത്.











0 comments