80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ

ടി ഫസലുദ്ദീൻ
കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് സമാഹരിച്ച 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി ഫസലുദ്ദീൻ ആണ് ബംഗളൂരുവിൽ വെച്ച് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഫസലുദ്ദീൻ ഇരിട്ടി പൊലീസിന്റെ പിടിയിലായത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞയാളാണ് ഫസലുദ്ദീൻ. ഇയാളുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ കണക്കിലെടുത്ത് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ഒരു സമിതി രൂപീകരിക്കുകയും നിയമസഹായം നൽകുകയും ചെയ്തു. കൂടാതെ 80 ലക്ഷം രൂപയോളം സമാഹരിച്ച് മോചനദ്രവ്യം നൽകുകയും ചെയ്തു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇയാളെ ജയിൽ മോചിതനാക്കി നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുകയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തികൊണ്ടായിരുന്നു ഫസലുദ്ദീൻ ലഹരിക്കടത്തിന്റെ ഭാഗമായത്. ഓരോ തവണയും കർണാടകയിൽ പോയി മടങ്ങിവരുമ്പോൾ വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ് രീതി.
ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് ഫസലുദ്ദീനെന്ന് പൊലീസ് പറയുന്നു. നാട്ടിലെത്തിയ ശേഷം ഇയാൾ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരാതികളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ തെളിവ് സഹിതം പിടികൂടിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും വലിയ തോതിൽ ലഹരിമരുന്ന് കണ്ടെടുത്തു.











0 comments