‘ഇന്ദിരാ കട്ട്’ കേരളത്തിൽ വേണ്ട; ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. വെള്ളിയാഴ്ച ജില്ലാ, ബ്ലോക്ക് കേന്ദ്രങ്ങളിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിക്കും. ജൂലൈ 18ന് മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന സമയത്ത് പോലും പവർകട്ട് നടപ്പിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആർഎസ്എസ് പ്രതിനിധികളെയും സ്വന്തം ബന്ധുക്കളെയും അനുചരന്മാരെയും ഇല്ലാത്ത തസ്തിക പോലും ഉണ്ടാക്കി നിയമനം നടത്താൻ കാണിക്കുന്ന താൽപര്യം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യുഡിഎഫ് മന്ത്രിസഭ കാണിക്കുന്നില്ല. ഇരുണ്ട കാലത്തിലേക്ക് കേരളത്തെ നയിക്കുന്ന സർക്കാർ പിടിപ്പ്കേടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ആസൂത്രണത്തിൽ വൻ പാളിച്ച ഉണ്ടായതോടെയാണ് 10 വർഷത്തിനുശേഷം വ്യാപകമായ ലോഡ്‌ഷെഡ്‌ഡിങ് വേണ്ടിവന്നത്. പ്രതീക്ഷിച്ച മഴ ലഭിക്കാതെ താപനില ഉയർന്നതോടെ ഉപഭോഗം കുതിച്ചു. വായ്‌പ വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട സമയവുമായിരുന്നു. പവർ എകസ്‌ചേഞ്ചുകളിൽ വൈദ്യുതി ലഭ്യതയും ഇല്ലാതായി. ഇൗ സാഹചര്യം മുൻകൂട്ടിക്കണ്ട് മുന്നൊരുക്കം നടത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്തെ സർക്കാർ ഇരുട്ടിലേക്ക് തളളിവിട്ടത്.











0 comments