ന്യൂസിലൻഡിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി; തീരമേഖലയിൽ സുനാമി ജാഗ്രത

പ്രതീകാത്മക ചിത്രം
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലെ ടീ അനാവു പട്ടണത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
വിനോദസഞ്ചാര കേന്ദ്രമായ ഫിയോർഡ്‌ലാൻഡിന്റെ കവാടമായ ടീ അനാവുവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 50 കിലോമീറ്ററിലധികം ആഴത്തിലാണ് പ്രഭവമെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ജർമ്മൻ റിസർച്ച് സെന്ററും സ്ഥിരീകരിച്ചു.
20,000-ത്തിലധികം ആളുകൾ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന ഭൂചലനത്തിന് പിന്നാലെ ടീ അനാവു കേന്ദ്രീകരിച്ച് ഏഴ് തുടർചലനങ്ങളും ഉണ്ടായി.
ഭൂചലനത്തെത്തുടർന്ന് മിൽഫോർഡ് സൗണ്ട് മുതൽ പുയ്‌സെഗർ പോയിന്റ് വരെയുള്ള തീരപ്രദേശങ്ങളിൽ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാനും നിർദ്ദേശിച്ചു.
പിന്നീട് ഭൂചലനത്തിന്റെ തീവ്രത പുനർനിർണയിച്ചതോടെ സുനാമി മുന്നറിയിപ്പ് 'സുനാമി അഡ്വൈസറി' ആയി കുറച്ചു. നിലവിൽ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എങ്കിലും, മിൽഫോർഡ് സൗണ്ട് മുതൽ പുയ്‌സെഗർ പോയിന്റ് വരെയുള്ള മേഖലകളിൽ ശക്തമായ ഒഴുക്കും അപ്രതീക്ഷിത തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











0 comments