ad
Deshabhimani

ഇറാനിൽ യുഎസ് വ്യോമാക്രമണം; കുട്ടികളുടെ കാൻസർ ആശുപത്രി തകർത്തു; 211 രോഗികളെ അടിയന്തരമായി മാറ്റിപാർപ്പിച്ചു

IRAN US

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 16, 2026, 07:21 PM | 1 min read

ടെഹ്റാൻ: ഇറാനിലെ ഷാഹിദ് ബഘായി ആശുപത്രിയിലെ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് ഇറാൻ. കുട്ടികളടക്കമുള്ള കാൻസർ രോഗികൾക്ക് കീമോതെറാപ്പി നൽകുന്ന വിഭാഗമാണ് ആക്രമണത്തിൽ തകർന്നത്. സംഭവത്തെത്തുടർന്ന് ആശുപത്രി അടിയന്തരമായി ഒഴിപ്പിച്ചു.


ആക്രമണം "ക്രൂരമായ നടപടി" ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായി കുറ്റപ്പെടുത്തി. ഇസ്രായേൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് സമാനമാണിതെന്ന് അദ്ദേഹം ആരോപിച്ചു.


ചികിത്സയിലായിരുന്ന 211 രോഗികളെയാണ് അടിയന്തരമായി മാറ്റിപ്പാർപ്പിച്ചത്. "തീർത്തും നിരപരാധികളായ കുട്ടികൾക്കെതിരായ ഭീരുവായ യുദ്ധക്കുറ്റമാണിത്," ബഖായി എക്സിൽ കുറിച്ചു.


യുഎസ് ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായും 300-ഓളം പേർക്ക് പരിക്കേറ്റതായും ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൈനിക ബാരക്കുകൾക്ക് നേരെയും ആക്രമണമുണ്ടായി.


കടൽമാർഗ്ഗമുള്ള വ്യാപാര കപ്പലുകളുടെ സഞ്ചാരത്തിന് ഭീഷണിയാകുന്ന ഇറാനിയൻ സൈനിക സംവിധാനങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് ന്യായീകരിച്ചു.


ആക്രമണത്തിന് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആക്രമണം നടത്തി. കൂടാതെ, ഇറാൻ വ്യോമാതിർത്തിയിൽ വെച്ച് യുഎസിന്റെ എംക്യു-9 ഡ്രോൺ തകർത്തതായും അവർ അവകാശപ്പെട്ടു.


സംഘർഷം രൂക്ഷമാകുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ ഔദ്യോഗികമായി അവസാനിച്ചിട്ടില്ല. എന്നാൽ കരാറുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ അത് അംഗീകരിക്കില്ലെന്നും അത്തരം കരാറുകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബഗർ ഗലിബാഫ് മുന്നറിയിപ്പ് നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home