യുഎഇയിൽ 10 ബാലിസ്റ്റിക് മിസൈലും 45 ഡ്രോണും തടഞ്ഞു

ഫയൽ ചിത്രം
ദുബായ്: ഇറാനിൽനിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലും 45 ഡ്രോണും ചൊവ്വാഴ്ച യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം. ആക്രമണങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകെ 314 ബാലിസ്റ്റിക് മിസൈലും 15 ക്രൂയിസ് മിസൈലും 1672 ഡ്രോണും വിജയകരമായി തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ ഇതുവരെ എട്ടുപേർ കൊല്ലപ്പെട്ടു. ഇതിൽ സായുധസേനയിലെ രണ്ട് അംഗങ്ങളും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്‌തീൻ സ്വദേശികളായ ആറു സാധാരണ പൗരന്മാരും ഉൾപ്പെടുന്നു.
ഇക്കാലയളവിൽ 157 പേർക്ക് പരിക്കേറ്റു. യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യമൻ, ഉഗാണ്ട, എരിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമൊറോസ്, തുർക്കിയ, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇൻഡോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പരിക്കേറ്റത്. രാജ്യസുരക്ഷയെ തകർക്കാനുള്ള ഏതുവിധ ശ്രമങ്ങളെയും ശക്തമായി നേരിടാൻ യുഎഇ പ്രതിരോധസേന പൂർണസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ സർക്കാർ ഉറച്ച നിലപാട് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.









0 comments