Deshabhimani

വ്യാപാരയുദ്ധം: ഭയമില്ലെന്ന്‌ ചൈന,
യുഎസ്‌ പതറുന്നു

CHINA US
avatar
വി ബി പരമേശ്വരൻ

Published on Apr 12, 2025, 02:31 AM | 3 min read

ലോക സമ്പദ്‌വ്യവസ്ഥയെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഭ്രാന്തൻ നയങ്ങൾ അനസ്യൂതം തുടരുകയാണ്. "പ്രേമത്തേക്കാൾ മനോഹരമായ വാക്കാണ് താരിഫ്’ (ഇറക്കുമതി തീരുവ) എന്നു പറഞ്ഞുകൊണ്ടാണ് ലോക രാജ്യങ്ങൾക്കുമേൽ തോന്നുംപടി തീരുവ ചുമത്തിയിട്ടുള്ളത്. ഉയർന്ന തീരുവ പ്രഖ്യാപിച്ച ഏപ്രിൽ രണ്ട് അമേരിക്കൻ ചരിത്രത്തിലെ "വിമോചന ദിന’മായാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ, അന്നേ ദിവസം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ചുമത്തിയ ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കാൻ ഏപ്രിൽ ഒമ്പതിന് ട്രംപ് നിർബന്ധിതനായി. എന്നാൽ, ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച തീരുവ പിൻവലിച്ചില്ലെന്നു മാത്രമല്ല അത് 104ൽ നിന്ന് 125 ശതമാനമായി ഉയർത്തുകയും ചെയ്തു. നിലവിൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതികൂടി ബാധകമാകുമ്പോൾ ചൈനയ്‌ക്കെതിരെയുള്ള തീരുവ 145 ശതമാനമായി ഉയരും. ഒന്നാം ട്രംപ് ഭരണകാലത്തേതുപോലെ ചൈനയെ വളയുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഈ നടപടി വ്യക്തമാക്കുന്നു.


ശതകോടീശ്വര സുഹൃത്തുക്കളായ ഇലോൺ മസ്കും ലാറി ഫിങ്കും ബിൽ അക്ക്മാനുംപോലുള്ളവരുടെ നിർബന്ധമാണ് ചൈന ഒഴിച്ചുള്ള രാജ്യങ്ങൾക്കു നേരെയുള്ള തീരുവ മൂന്നു മാസത്തേക്ക് മരവിപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. വിമോചന ദിനത്തിൽ ട്രംപിന്റെ അടുത്ത പത്ത് സുഹൃത്തുക്കൾക്ക് ഓഹരിവിപണിയിൽ നഷ്ടമായത് 1000 കോടി ഡോളറാണ്. അമേരിക്കൻ ഓഹരി വിപണിക്ക് അന്നുണ്ടായ നഷ്ടം 27000 കോടി ഡോളറും. ശാന്തതയോടെ, എന്നാൽ നിശ്‌ചയദാർഢ്യത്തോടെയുമാണ് ട്രംപിന്റെ ഭ്രാന്തൻ നീക്കങ്ങളോട് ചൈന പ്രതികരിച്ചത്. അമേരിക്കൻ ചരക്കുകൾക്ക് 84 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയാണ് ചൈന ട്രംപിന് മറുപടി നൽകിയത്. ചട്ടങ്ങളിൽ അധിഷ്ഠിതമായ ബഹുമുഖ വ്യാപാരത്തിന് ഗുരുതര ക്ഷതമേൽപ്പിക്കുന്നതാണ് അമേരിക്കൻ നീക്കമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചു. ആഗോളവൽക്കരണത്തിന്റെ കൊടി ഉയർത്തിയവർ കൊള്ളലാഭം നഷ്ടമാകുന്നെന്നു കണ്ടപ്പോൾ സ്വന്തം കമ്പോളം സംരക്ഷിക്കാനുള്ള "പ്രൊട്ടക്‌ഷനിസ’ത്തിലേക്ക് മടങ്ങുകയാണെന്ന വസ്തുതയാണ് ചൈന ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ പിന്തുണ നേടാൻ അമേരിക്കയ്‌ക്ക് ആകില്ലെന്നും വ്യാപാരയുദ്ധത്തിൽ അവർ പരാജയപ്പെടുമെന്നും ചൈനീസ് വിദേശമന്ത്രാലയം ട്രംപിനെ ഓർമിപ്പിച്ചു. 1930ൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയാണ് ലോകമാന്ദ്യത്തിലേക്ക് നയിച്ചതെന്നും 2018ൽ ട്രംപ് ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ ചുമത്തിയപ്പോൾ അമേരിക്കൻ ഉപയോക്താക്കൾക്ക് വർഷംതോറും 5700 കോടി ഡോളറിന്റെ അധികഭാരമാണ് ഉണ്ടായതെന്നും ചൈനീസ് ദിനപത്രമായ "ഗ്ലോബൽ ടൈംസ്’ ഓർമിപ്പിച്ചു. അതിനാൽ പുതിയ ഇറക്കുമതി തീരുവയ്‌ക്കെതിരെയും അവസാനംവരെയും ചൈന പോരാടുമെന്നും പത്രം വ്യക്തമാക്കി.


"താരിഫ് യുദ്ധം ആഗ്രഹിക്കുന്നില്ല എന്നാൽ അതിനെ ഭയപ്പെടുന്നുമില്ല’ എന്നാണ് ആത്മവിശ്വാസത്തോടെ ചൈന പ്രതികരിക്കുന്നത്. അത്തരമൊരു ആത്മവിശ്വാസം ട്രംപിനോ അമേരിക്കൻ ഭരണകൂടത്തിനോ പ്രദർശിപ്പിക്കാനാകുന്നില്ല. ആദ്യം പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിൽനിന്ന്‌ ട്രംപ് പിന്മാറിയത് ഇതിന്റെ സൂചനയാണ്. എന്നാൽ, വർധിപ്പിച്ച തീരുവ പിൻവലിക്കണമെന്ന ട്രംപിന്റെ അഭ്യർഥനയ്‌ക്ക് വഴങ്ങാൻ ചൈന തയ്യാറായിട്ടില്ല. ട്രംപിന്റെ തീരുവയുദ്ധം വിശ്വസനീയ പങ്കാളിയെന്ന സ്ഥാനം അമേരിക്കയ്‌ക്ക് നഷ്ടപ്പെടുകയാണ്. സഖ്യകക്ഷികളായ യൂറോപ്യൻ യൂണിയനും ക്യാനഡയും പോലും അമേരിക്കയ്‌ക്കെതിരെ തീരുവ പ്രഖ്യാപിക്കാൻ നിർബന്ധിതരായി. അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും പ്രതീകമായി അമേരിക്കയും ട്രംപും മാറുമ്പോൾ സ്ഥിരതയുടെയും വിശ്വസനീയതയുടെയും പ്രതീകമായി ചൈന ഉയരുകയാണ്. അതുകൊണ്ടുതന്നെ "വിശ്വസനീയ പങ്കാളി’ എന്ന സ്ഥാനം പതുക്കെയാണെങ്കിലും ചൈനയ്‌ക്ക് നൽകാൻ ലോകരാഷ്ട്രങ്ങൾ മുന്നോട്ടുവരികയാണിപ്പോൾ. നയതന്ത്രതലത്തിലും സാമ്പത്തികമേഖലയിലും ചൈനയ്‌ക്കായിരിക്കും അന്തിമ നേട്ടമെന്ന വിലയിരുത്തലും വന്നുതുടങ്ങിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ "ചൈന ആകർഷകമായ ഓപ്ഷൻ’ ആണെന്ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. വ്യാപാരയുദ്ധം അമേരിക്കയെ "ജയിക്കാത്ത യുദ്ധത്തിലേക്കാണ്’ തള്ളിയിട്ടിരിക്കുന്നതെന്ന് ആഗോളവൽക്കരണത്തിന്റെ കൊടി ഉയർത്തിയവരിൽ പ്രമുഖനും ന്യൂയോർക്ക് ടൈംസിലെ കോളമെഴുത്തുകാരനുമായ തോമസ് എൽ ഫ്രീഡ്മാൻ വിലപിച്ചു. വ്യാപാരയുദ്ധം അമേരിക്കൻ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കാൻ തുടങ്ങിയെന്നാണ് ഏപ്രിൽ 10ന് ഒന്നാം പേജിൽ നൽകിയ വാർത്തയിൽ "ലൊസ് ആഞ്ചലസ് ടൈംസ്’ റിപ്പോർട്ട് ചെയ്തത്‌. കൂടുതൽ രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ച് അമേരിക്കയുമായുള്ള വ്യാപാരത്തിലുള്ള കുറവ് പരിഹരിക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തിൽ ചൈന ആരംഭിച്ചുകഴിഞ്ഞു.


ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായപ്പോൾത്തന്നെ ബഹുമുഖ വ്യാപാരത്തിനുള്ള ശ്രമം ചൈന തുടങ്ങിയിരുന്നു. ഈ വർഷംമാത്രം നടത്തിയ ചില നീക്കങ്ങൾ പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. ആസിയൻ രാഷ്‌ട്രങ്ങളുമായും യൂറോപ്യൻ യൂണിയനുമായും വ്യാപാരബന്ധം വിപുലീകരിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് വാണിജ്യമന്ത്രി വാങ് വനാതോ ആസിയൻ അംഗരാഷ്ട്രമായ മലേഷ്യയുടെ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. അഞ്ചു വർഷത്തിൽ ആദ്യമായി ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ അമേരിക്കൻ സഖ്യശക്തി രാഷ്ട്രങ്ങളിലെ വാണിജ്യ മന്ത്രിമാരുമായും ചൈനീസ് വാണിജ്യമന്ത്രി ചർച്ച നടത്തി. ഈ മാസാവസാനം ചൈനീസ് പ്രസിഡന്റ്‌ ഷീ ജിൻപിങ് വിയറ്റ്‌നാമും മലേഷ്യയും കംബോഡിയയും സന്ദർശിക്കുന്നുണ്ട്. വാങ് വനാതോയുടെ നേതൃത്വത്തിലുള്ള വാണിജ്യസംഘം അടുത്തമാസം ബംഗ്ലാദേശും സന്ദർശിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ട്രേഡ് കമീഷണർ മരോ സെഫ്റ്റോവിക് കഴിഞ്ഞാഴ്ച ബീജിങ് സന്ദർശിച്ച്, യുഎസിന്റെ ഏകപക്ഷീയനീക്കത്തെ ചെറുക്കാൻ യോജിച്ച നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും വ്യാപാരബന്ധത്തെക്കുറിച്ചും ചർച്ച നടത്തി.


ഇതിന്റെ തുടർച്ചയെന്നോണം ചൈനീസ് വിരുദ്ധയായി അറിയപ്പെടുന്ന യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഉർസുല വോൺ ഡെർ ലെയ്ൻ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമായി ടെലിഫോൺ സംഭാഷണം നടത്തുകയും ചെയ്തു. സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഫ്രഞ്ച് വിദേശമന്ത്രി ഷീൻ നോയൽ ബാരറ്റും കഴിഞ്ഞ ദിവസം ബീജിങ് സന്ദർശിച്ചു. വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഇവരുടെയെല്ലാം പ്രധാന അജൻഡ. ബഹുമുഖ വ്യാപാരത്തിലൂടെ അമേരിക്കയുമായുള്ള വ്യാപാരശിഷ്ടം പരിഹരിക്കാൻ ചൈനയ്‌ക്ക് കഴിയുമെന്നാണ് ഈ നീക്കങ്ങൾ വിരൽചൂണ്ടുന്നത്. ലോക വ്യാപാരത്തിന്റെ മൂന്ന് ശതമാനമാണ് ചൈന– -അമേരിക്ക വാണിജ്യം. ചൈനയുടെ ആകെ കയറ്റുമതിയുടെ 16 ശതമാനം മാത്രമാണ് അമേരിക്കയുമായുള്ളത്. അത് യൂറോപ്യൻ യൂണിയനുമായും ആസിയനുമായി ബന്ധം മെച്ചപ്പെടുത്തി പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ചൈന പ്രകടിപ്പിക്കുന്നത്. ഒരു വർഷത്തിനകം ചൈനയ്‌ക്ക് ഇത് സാധിക്കുമെന്നാണ് സ്വിറ്റ്സർലൻഡിലെ ഐഎംഡി ബിസിനസ്‌ സ്‌കൂളിലെ പ്രൊഫ. സൈമൺ എവ്നറ്റിന്റെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home