Deshabhimani

മനുഷ്യരക്തവും തിളച്ച കണ്ണീരും

sakia jafri
avatar
എന്‍ എസ് സജിത്‌

Published on Feb 02, 2025, 08:19 AM | 2 min read

എല്ലാ പോരാട്ടവും വിജയിക്കാൻ വേണ്ടിയാകണമെന്നില്ല. അന്തിമഫലം പരാജയമാണെന്നുറപ്പായാലും അവസാനം വരെ പോരാടുന്നവരുണ്ട്‌. അവരിലൊരാളാണ്‌ സാക്കിയ ജാഫ്രി. 2002ലെ ഗുജറാത്ത്‌ വംശഹത്യയുടെ മായാത്ത ചോരക്കറ ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ കൈയിലും പുരണ്ടിട്ടുണ്ടെന്ന്‌ ദീർഘമായ നിയമ പോരാട്ടത്തിലുടനീളം ലോകത്തോട്‌ വിളിച്ചു പറയാൻ കഴിഞ്ഞു ആ വയോധികയ്‌ക്ക്‌. ആ പോരാട്ടവീര്യത്തെ എങ്ങനെ ഇന്ത്യയിലെ മതനിരപേക്ഷവാദികൾക്ക്‌ വിസ്‌മരിക്കാനാകും. ആർഎസ്‌എസ്‌ നയിക്കുന്ന സർക്കാരുകളെയും മുൻവിധികൾ നയിക്കുന്ന ജുഡിഷ്യറിയോടും വാർധക്യത്തിലും വെല്ലുവിളിച്ച്‌ അവർ നടത്തിയ നിയമയുദ്ധങ്ങൾ പരാജയപ്പെട്ടെങ്കിലും ആയിരക്കണക്കിന്‌ മുസ്‌ലിങ്ങളുടെ ജീവനും സ്വത്തും കവർന്ന വംശഹത്യയെക്കുറിച്ച്‌ അവരുയർത്തിയ ചോദ്യങ്ങൾ തീനാളം പോലെ ഇന്ത്യൻ നിയമപുസ്‌തകങ്ങളിൽ ഉയർന്നുകത്തും. വംശഹത്യയിൽ ഭർത്താവ്‌ എഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടതിന്‌ 23 വർഷം തികയാൻ 27 ദിവസം ബാക്കിയുള്ളപ്പോഴാണ്‌ സാക്കിയയുടെ വേർപാട്‌. 2002 ഫെബ്രുവരി 28.

ഗോധ്‌ര സംഭവം മറയാക്കി, കാക്കിനിക്കറണിഞ്ഞ്‌ കാവി തലേക്കെട്ടു കെട്ടിയ സായുധരായ ആർഎസ്‌എസ്സുകാർ അഴിഞ്ഞാടിയ ഭീകരരാത്രി. അഹമ്മദാബാദിലെ ചമൻപുരയിൽ ഗുൽബർഗ് സൊസൈറ്റി അപ്പാർട്മെന്റിൽ അവരത്തിയപ്പോൾ ന്യൂനപക്ഷ വിഭാഗക്കാർ അഭയം തേടിയത്‌ മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വീട്ടിൽ. കൂട്ടക്കൊല മുന്നിൽ കണ്ടതോടെ ജാഫ്രി മുഖ്യമന്ത്രി മോദിയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഡിജിപിയോടും സഹായമഭ്യർഥിച്ചു. മുഖ്യമന്ത്രിയോ പൊലീസ്‌ മേധാവിയോ ഇടപെട്ടിരുന്നുവെങ്കിൽ പിന്മാറുമായിരുന്ന ക്രിമിനൽക്കൂട്ടം ജാഫ്രിയോട്‌ ജീവൻ വേണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെട്ടു. പണം നൽകിയിട്ടും ജാഫ്രിയെ അംഗങ്ങൾ ഛേദിച്ച്‌ ചുട്ടുകൊന്നു, ആ ഫ്‌ളാറ്റിൽ അഭയം തേടിയ മനുഷ്യരെയും. മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്കെതിരെ സാക്കിയ പോലീസിൽ നൽകിയ പരാതിയോടെയാണ്‌ ദീർഘമായ നിയമയുദ്ധത്തിന്‌ തുടക്കം. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം, പോലീസിന്റെ ഒത്താശ, വിദ്വേഷ പ്രസംഗം, സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടാനുള്ള ഗൂഢാലോചന എന്നിവയെക്കുറിച്ച് പരാതിയിൽ പറഞ്ഞെങ്കിലും നടപടിയെടുത്തില്ല. പരാതി എഫ്ഐആറായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ഗുജറാത്ത് ഹൈക്കോടതിയിൽ അവർ നൽകിയ ഹർജിയും തള്ളി.

2008 മാർച്ചിൽ സുപ്രീംകോടതിയെ സമീപിച്ചു. അപ്പോഴേക്കും വംശഹത്യ അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സമിതി (എസ്ഐടി) രൂപീകരിച്ചിരുന്നു. പരാതി അന്വേഷിക്കാൻ എസ്ഐടിയോട് കോടതി നിർദേശിച്ചു. സാക്കിയയെ കേൾക്കാതെ പ്രതികൾക്ക്‌ എസ്ഐടി ക്ലീൻ ചിറ്റ്‌ നൽകി. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. എസ്ഐടിയുടെ ക്ലോഷർ റിപ്പോർട്ടും പ്രതിഷേധ ഹർജിയും പരിശോധിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് സുപ്രീം കോടതി ഉത്തരവിട്ടു. കേസിന്റെ മെറിറ്റ്‌ പരിഗണിക്കാതെ മജിസ്‌ട്രേറ്റ് കോടതിയും ഹർജി തള്ളി. വംശഹത്യയിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്‌ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികൾക്ക് മജിസ്‌ട്രേറ്റ്‌ കോടതിയും എസ്ഐടിയും നൽകിയ ക്ലീൻചിറ്റ് സുപ്രിംകോടതിയും ശരിവച്ചതോടെ നിയമയുദ്ധത്തിന്‌ അന്ത്യമായി. ഹർജിയിൽ കഴമ്പില്ലെന്നും സുപ്രിംകോടതി പറഞ്ഞു. കൊല്ലപ്പെട്ടത്‌ കോൺഗ്രസ്‌ നേതാവും മുൻ പാർലമെന്റംഗവുമായിട്ടുപോലും കോൺഗ്രസുകാരിൽനിന്ന്‌ ഒരു പിന്തുണയും സാക്കിയക്ക്‌ ലഭിച്ചില്ല. വംശഹത്യക്കുശേഷം അഹമ്മദാബാദിലെത്തിയ സോണിയാ ഗാന്ധി സാക്കിയയെ കാണാതെ മടങ്ങി. ബിജെപിക്കാരുടെ പ്രചാരണം ഭയന്നായിരുന്നു പിന്മാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Home