Deshabhimani

ഒടിഞ്ഞ സമരക്കൊമ്പ്

kpcctroll
avatar
എമ്മോവി

Published on Feb 01, 2025, 12:01 AM | 2 min read

ക്യ മുന്നണി സംഘത്തിന് എവിടെ പരിപാടി അവതരിപ്പിച്ചാലും തല്ലുകൊള്ളാനാണ് യോഗം. നനഞ്ഞ പടക്കം... തുടക്കത്തിലേ ചീറ്റി... എന്നൊക്കെയുള്ള പ്രയോഗം അച്ചട്ടായി പോയതിന്റെ ജാള്യത മറയ്ക്കാൻ ഇപ്പോൾ വഴിയോരത്ത് ചിരിയോരം സംഘടിപ്പിക്കുകയാണെന്നാണ് കേട്ടത്. മലയോരത്തെ സമരസജ്ജരാക്കി കേരളത്തെയാകെ ഇളക്കിമറിക്കാമെന്നൊക്കെ വിചാരിച്ച് സമരയാത്ര പ്രഖ്യാപിച്ചതാണ്. ജനങ്ങൾക്ക് ആശങ്കയുള്ള ഒരു നിയമവും നടപ്പാക്കില്ലെന്ന് പറഞ്ഞ് സർക്കാർ വനനിയമത്തിന്റെ കരട് പിൻവലിച്ചതോടെ ഗ്യാസ് പോയതാണ്. അധ്യക്ഷന്റെ പ്രസംഗംകൂടിയായതോടെ കാറ്റ് പോയ ബലൂൺപോലെയായി. വകയ്‌ക്ക് കൊള്ളാത്ത പ്രസിഡന്റാണെന്നാണ് നാട്ടുകാരോടും ഹൈക്കമാൻഡിനോടും പറഞ്ഞ് നടന്നതെങ്കിലും മൂപ്പര് ഇങ്ങനെ പരസ്യമായി സത്യം വിളിച്ച് പറയുമെന്ന് കുഞ്ഞാപ്പപോലും വിചാരിച്ചിട്ടുണ്ടാവില്ല.

വനംമന്ത്രിയായി കാടാകെ അരിച്ചു പെറുക്കിയിട്ടുള്ളതിനാൽ ‘കാട്ടിലെ വന്യജീവി’കളെക്കുറിച്ചും നല്ല വിവരം ഉണ്ടെന്നാണ് അങ്ങേര് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. "യുഡിഎഫ് കാലത്തുണ്ടായ ദുരന്തമാണ് നാം ഇപ്പോഴും അനുഭവിക്കുന്നത്. ആനയെ തടയാൻ ഇലക്ട്രിക് വേലി കെട്ടി, ആന വടിയെടുത്ത് വേലി തല്ലിപ്പൊളിച്ച് നാട്ടിലിറങ്ങി. പിന്നെ മതില് കെട്ടി. ആന അതും ചവിട്ടിപ്പൊളിച്ച് കടന്നു. മൂന്നാമത് കുഴികുത്തി വെള്ളം നിറച്ച് വച്ചു. ആന അതും നികത്തി നാട്ടിൽ വന്നു. അതോടെ ഞങ്ങൾ പണി നിർത്തി പാട്ടിന് പോയി'. എന്നാണ് കണ്ണൂർ കരുവഞ്ചാലിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത്. പണ്ടേ തുടങ്ങിയ ആക്രമണമാണ്. അത് ഈ സതീശൻ ജാഥ നടത്തിയാലൊന്നും പരിഹരിക്കാൻ പോകുന്നില്ലെന്ന ഉപദേശം ഉച്ചഭാഷിണിയിലൂടെ പറഞ്ഞാണ് തുടക്കത്തിലേ യാത്ര ചീറ്റിച്ചത്. സമയം കളയാതെ വേറെ പണി നോക്കിക്കൂടെ എന്ന് ചോദിച്ചതാണിതിന്റെ ചുരുക്കമെന്ന് ഫാൻസ് അസോസിയേഷൻകാർ മുരളുന്നുണ്ട്.

വനത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന കാര്യം മിണ്ടേണ്ട എന്നാണ് ഐക്യ മുന്നണിക്കാർ ഐക്യത്തോടെ എടുത്തിട്ടുള്ള തീരുമാനം. കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ എംപി തറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബിജെപി കൊണ്ടുവരുന്ന വഖഫ് ബില്ലിനെ പിന്തുണയ്‌ക്കുമെന്നും കട്ടായം പറഞ്ഞതോടെ ലക്ഷ്യം വേറെയാണെന്നാണ് സംസാരം. കേന്ദ്രത്തിൽ സഹമന്ത്രി സ്ഥാനത്തിൽ കണ്ണ് വച്ചാണെന്ന് കേരള കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട്. അതിന്റെ വർക്കിങ് ചെയർമാൻ മുമ്പ് എൻഡിഎയിലും മന്ത്രിസഭയിലുമൊക്കെ ഉണ്ടായതുകൊണ്ട് സംഗതി എളുപ്പമാകുമെന്നാണ് മനപ്പായസം. കുര്യനെ സഹമന്ത്രിയാക്കിയിട്ടുണ്ടെങ്കിലും നയാപൈസയുടെ ഗുണമില്ലെന്നാണ് സംഘപരിവാർതന്നെ പറഞ്ഞു നടക്കുന്നത്. ആ വിടവിലൊന്ന് കയറിപ്പറ്റാൻ പറ്റുമോയെന്ന് നോക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല. അധികാരം തേടിപ്പോകുന്നത് ശീലമായതുകൊണ്ട് മനഃസാക്ഷിക്കുത്തിന്റെ കാര്യവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Home