Deshabhimani

ഇത് എന്റെ കൊല്‍ക്കത്ത

kolkatta
avatar
k rajendran

Published on Feb 02, 2025, 10:30 AM | 6 min read

ഫുട്‌ബോളും മത്സ്യവും തമ്മില്‍ എന്ത് ബന്ധം. സൂപ്പര്‍ ക്ലബ്ബുകളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും സാൾട്ട് ലേക്ക് മൈതാനത്ത് ഏറ്റുമുട്ടുന്ന ദിവസം കൊൽക്കത്തയിലെ മത്സ്യക്കടകളിൽ എത്തിയാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടും. ഈസ്റ്റ് ബംഗാൾ ജയിച്ചാൽ ആരാധകർ ഹിൽസ മത്സ്യം ഭക്ഷിച്ച് ആഘോഷിക്കും. ജയം മോഹൻ ബഗാനെങ്കിൽ അവരുടെ ആരാധകരുടെ ആഘോഷം ചിൻഗ്രി മത്സ്യം ക‍ഴിച്ചായിരിക്കും.

ബംഗാളിന്റെ ഫുട്ബോൾ ചരിത്രത്തിന് രണ്ട് മത്സ്യങ്ങളുമായി ഇഴപിരിയാത്ത ബന്ധമുണ്ട്. 1889ലാണ് കൊൽക്കത്ത ആസ്ഥാനമായി മോഹൻബഗാൻ ഫുട്ബോൾ ക്ലബ് രൂപീകരിക്കുന്നത്. വളരെ പെട്ടെന്ന് മോഹൻബഗാൻ ഏഷ്യയിലെ ഒന്നാംകിട ടീമുകളിലൊന്നായി ഉയർന്നു. മോഹൻബഗാൻ ഇന്ത്യൻ മൈതാനങ്ങൾ അടക്കിവാണ കാലത്താണ് ജോറാബഗാൻ ടീമിന്റെ ഉദയം. ഒരിക്കൽ ജോറാ ബഗാനും മോഹൻബഗാനും ഏറ്റുമുട്ടി. മികച്ച പ്രതിരോധ കളിക്കാരനായ ശൈലേഷ് ബോസായിരുന്നു ജോറാബഗാന്റെ മിന്നുംതാരം. എന്നാൽ, കളി ആരംഭിക്കുംമുമ്പ് ശൈലേശ് ബോസിനെ ടീമിൽനിന്ന് ഒ‍ഴിവാക്കി. ടീമിൽ എടുത്തേ തീരൂവെന്ന് ടീം വൈസ് പ്രസിഡന്റ്‌ സുരേഷ് ചന്ദ്ര ചൗധരി വാശിപിടിച്ചു. പക്ഷേ മാനേജ്മെന്റ്‌ വ‍ഴങ്ങിയില്ല. പ്രതിഷേധിച്ച് ഗ്രൗണ്ടിൽനിന്ന് ഇറങ്ങിപ്പോയ സുരേഷ് ചന്ദ്ര ചൗധരി പുതിയൊരു ക്ലബ് രൂപീകരിച്ചു- ഈസ്റ്റ് ബംഗാൾ. മോഹൻ ബഗാനെ അട്ടിമറിച്ച് പിന്നീട് ഈസ്റ്റ് ബംഗാൾ ഫുട്ബോൾ മൈതാനങ്ങളിലെ രാജാവായി.

1920ൽ ഈസ്റ്റ് ബംഗാൾ രൂപീകരിക്കുമ്പോൾ ക്ലബ് മാനേജ്മെന്റിലെയും ടീമിലെ കളിക്കാരിലെയും ഭൂരിഭാഗവും പത്മാനദിക്കപ്പുറത്ത് (ഇന്നത്തെ ബംഗ്ലാദേശ്) ഉള്ളവരായിരുന്നു. അവരുടെ ഇഷ്ടമത്സ്യം ഹിൽസയായിരുന്നു.

പത്മാനദിക്ക് ഇപ്പുറത്തുള്ളവരുടെ ഇഷ്ടമത്സ്യം ചിൻഗ്രിയും. ഈസ്റ്റ് ബംഗാൾ ആരാധകർ ഹിൽസയും മോഹൻബഗാന്റെ ആരാധകർ ചിൻഗ്രിയും ക‍ഴിച്ച് വിജയങ്ങൾ ആഘോഷിച്ചു. ഇരുടീമുകളും ഏറ്റുമുട്ടുന്ന ദിവസങ്ങളിൽ കൊൽക്കത്തയിലെ മത്സ്യവിപണികളിൽ വൻ തിരക്കാണ്. ആ ദിവസങ്ങളിൽ ഹിൽസയുടെയും ചിൻഗ്രിയുടെയും വില കുതിച്ചുയരും.


ആഗസ്‌തിൽ വില കൂടിയില്ല

ക‍ഴിഞ്ഞ വർഷം ആഗസ്ത്‌ 17ന് മത്സ്യവില ഉയരേണ്ടതായിരുന്നു. അന്നാണ്‌ ഡ്യൂറൻഡ് കപ്പിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടേണ്ടിയിരുന്നത്. പക്ഷേ കളി നടന്നില്ല. കൊൽക്കത്ത നഗരത്തിലെ ക്രമസമാധാനനില തകർന്നതിനെത്തുടർന്ന് മത്സരം റദ്ദാക്കി. ചരിത്രത്തിൽ ആദ്യമായി ഈസ്റ്റ് ബംഗാളിന്റെയും മോഹൻബഗാന്റെയും ആരാധകർ ഒരുമിച്ച് പ്രകടനം നടത്തി. കൊൽക്കത്ത മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയവരെയും കൊലപാതകികളെ രക്ഷപ്പെടുത്താൻ ഒത്താശ ചെയ്തവരെയും പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കേസിൽ ആറു മാസത്തിനുള്ളിൽ വിധിവന്നു. എല്ലാവരും പ്രതീക്ഷിച്ചത് മുഖ്യപ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു.

riksha

പക്ഷേ, ലഭിച്ചത് മരണംവരെ ജീവപര്യന്തം. കൊൽക്കത്തക്കാരുടെ മുഖത്ത് പടർന്ന നിരാശയിൽ കാണുന്നത് മാറിയ ബംഗാളിന്റെ ദൈന്യതയാണ്.

കൊൽക്കത്തയെപ്പോലെ ഇന്ത്യയിൽ മറ്റൊരു നഗരമില്ല. കോളേജ് സ്ട്രീറ്റിലെ ഇന്ത്യൻ കോഫീ ഹൗസിലെ കാപ്പിച്ചൂടിൽ പുകഞ്ഞ ചർച്ചകളാണ് ഷഹീദ് മീനാറിലെ പ്രകടനമായും ബ്രിഗേഡ് പരേഡ് മൈതാനത്തിലെ പടുകൂറ്റൻ റാലിയായും റെറ്റേ‍ഴ്സ് ബിൽഡിങ്ങിലെ അധികാരമാറ്റമായും പരിണമിച്ചത്. രവീന്ദ്ര സരണിയിൽ പാട്ട് കേൾക്കാൻ എത്തിയവർ ലോകപ്രശസ്ത സംഗീതജ്ഞൻമാരായും ടോളിഗഞ്ചിൽ സിനിമാഷൂട്ടിങ്‌ കാണാൻ എത്തിയവർ പ്രശസ്ത സിനിമാക്കാരുമായും മാറി. കൊൽക്കത്ത നഗരത്തിലെ നിസ്വരുടെയും ദരിദ്രരുടെയും ജീവിതം പറഞ്ഞ വിഖ്യാത സഞ്ചാര സാഹിത്യകാരൻ ഡൊമനിക്ക് ലാപ്പിയർ കൊൽക്കത്തയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിനിട്ട പേര് "ആനന്ദത്തിന്റെ നഗരം' എന്നായിരുന്നു. കൊൽക്കത്തയിലെ ദരിദ്രരുടെ കഷ്ടപ്പാടുകൾക്കിടയിൽ ആ എ‍ഴുത്തുകാരൻ ഒരു ആനന്ദം കണ്ടെത്തി, -നന്മയുടെ ആനന്ദം. പക്ഷേ, നന്മയുടെ ആ മഹാനഗരം ഇന്ന് അരക്ഷിതമാണ്; അശാന്തമാണ്.


കമ്യൂണിസ്റ്റുകാരുടെ ശ്വാസം നിലച്ചാൽ

--------------------------------------------------കാളിഘട്ടിന്റെ എതിർവശത്ത് ഹരീഷ് ചാറ്റർജി സ്‌ട്രീറ്റിൽ ചെറിയൊരു വീട്ടിലാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ താമസം. കമ്യൂണിസ്റ്റ് നേതാക്കളുടെ ലളിത ജീവിതത്തെയും ആദർശാടിത്തറയെയും മമത നേരിട്ടത് ഈ കൊച്ചുവീട്ടിനെ പ്രതീകവൽക്കരിച്ചുകൊണ്ടായിരുന്നു. ഹരീഷ് ചാറ്റർജി സ്‌ട്രീറ്റിൽത്തന്നെ അധികം അകലെയല്ലാതെയാണ് മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ മണിമാളിക. ആ കൊട്ടാരമാണ് ഇന്ന് ബംഗാൾ ഭരണത്തിന്റെ യഥാർഥ സിരാകേന്ദ്രം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് കൊൽക്കത്ത നഗരത്തിൽവച്ച് സുക്പാൽ സിങ്‌ എന്ന കാർഡ്രൈവറെ കണ്ടുമുട്ടിയത്. ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഭയമാണ് എന്നായിരുന്നു സുക്പാൽ സിങ്ങിന്റെ മറുപടി. അഭിഷേക് ബാനർജിക്ക് നഗരത്തിന്റെ മുക്കിലും മൂലയിലും സുശക്തമായ ഗുണ്ടാപ്പടയുണ്ട്. ശുചീകരണ തൊ‍ഴിലാളികളെയും സർക്കാർ ഓഫീസുകളെയും മെഡിക്കൽ കോളേജുകളെയുമെല്ലാം നിയന്ത്രിക്കുന്നത് ഈ ഗുണ്ടാപ്പടയാണ്. എത്ര പട്ടാളത്തെ അണിനിരത്തിയാലും ഓരോ വോട്ടർമാരും ആർക്കാണ് വോട്ട് ചെയ്തതെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം അവർക്കുണ്ട്.

തൃണമൂലിനെതിരെയാണ് വോട്ട് ചെയ്തതെന്നറിഞ്ഞാൽ അവരുടെ അടി കിട്ടുമെന്ന് ഉറപ്പ്. ക‍ഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽനിന്ന് അഭിഷേക് ബാനർജി 7,10,930 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി മമതാ ബാനർജിക്ക് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. പക്ഷേ, പൊലീസിന്റെ ഞാൺ അഭിഷേക് ബാനർജിയുടെ കൈകളിലാണ്. തൃണമൂലുകാരെ തെരഞ്ഞുപിടിച്ചാണ് പൊലീസിൽ നിയമിക്കുന്നത്. അവരിൽ പലരും കൊടും ക്രിമിനലുകളാണ്. അങ്ങനെ സിവിൽ പൊലീസ് വളന്റിയറായി കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ നിയമിക്കപ്പെട്ട തൃണമൂൽ ഗുണ്ട സഞ്ജയ് റോയ്‌ ആണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. ഈ ക്രിമിനലിനെ രക്ഷപ്പെടുത്താനായി കിണഞ്ഞ് പരിശ്രമിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ വിശ്വസ്തനാണ്. ആശുപത്രിയിലെത്തുന്ന അനാഥശവങ്ങളെ സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് മറിച്ചുവിറ്റും പരീക്ഷകൾ ജയിപ്പിക്കാൻ കുട്ടികളിൽനിന്ന് കോ‍ഴ വാങ്ങിയുമെല്ലാം കോടീശ്വരൻമാരായ സന്ദീപ് ഘോഷുമാർ ഇന്ന് കൊൽക്കത്തയിലെ എല്ലാ മേഖലകളിലും ഉണ്ട്.

"എന്റെ കൊൽക്കത്ത ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇത് നന്മയുടെ നഗരമായിരുന്നു'. സുക്പാൽ സിങ്ങിന്റെ ബാല്യകാല ഓർമകളുടെ തുടക്കം വിയർത്തൊലിച്ച് വിഷണ്ണനായി ഒരു രാത്രിയിൽ വീട്ടിൽ ഓടിക്കിതച്ചെത്തുന്ന അച്ഛൻ പർഗത് സിങ്ങിൽനിന്നാണ്. വർഷം 1984. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം. അന്ന് സുക്പാൽ സിങ്ങിന് എട്ട്‌ വയസ്സ്. ബാരാ ബസാറിലെ ഒരു ഇടുങ്ങിയ ഫ്ളാറ്റിലായിരുന്നു ആറംഗകുടുംബം താമസിച്ചിരുന്നത്. കൊൽക്കത്തയിൽ അന്ന് ഒരു ലക്ഷത്തോളം സിഖുകാരുണ്ട്. നഗരത്തിലെ സിഖുകാരെ കൂട്ടക്കൊല ചെയ്യാൻ കോൺഗ്രസുകാർ പദ്ധതി തയ്യാറാക്കിയതായി വാർത്ത പരന്നു. ആപത്ത് മുൻകൂട്ടിക്കണ്ടാണ് മെച്ചുവ മാർക്കറ്റിലെ പ‍ഴം കച്ചവടക്കാരനായിരുന്ന അച്ഛൻ പർഗത് സിങ്‌ വീട്ടിൽ ഓടിയെത്തിയത്. കൊൽക്കത്തയിലെ സിഖ് സമൂഹം അന്ന് അസംഘടിതരായിരുന്നു. കതകടച്ച് പ്രാർഥിക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു.

രാത്രിയിൽ ആരോ കതകിൽ മുട്ടി. അതോടെ അമ്മയും ഞങ്ങൾ മൂന്ന്‌ കുഞ്ഞുങ്ങളും നിലവിളിച്ച് കരഞ്ഞു. പുറത്തുനിന്ന്‌ മു‍ഴങ്ങിയത് ഭീഷണിയോ കൊലവിളിയോ ആയിരുന്നില്ല. ആശ്വാസവാക്കായിരുന്നു, "ഞങ്ങൾ നിങ്ങളെ കൊല്ലാൻ വന്ന കോൺഗ്രസുകാരല്ല. നിങ്ങളെ സംരക്ഷിക്കാൻ വന്ന കമ്യൂണിസ്റ്റുകാരാണ്. ജ്യോതി ബാബുവാണ് മുഖ്യമന്ത്രി. ഓരോ സിഖുകാരന്റെയും വീടിന് മുന്നിൽ കാവൽ നിൽക്കണമെന്ന് ജ്യോതി ബാബു ഞങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പേടിക്കേണ്ട, ആരും നിങ്ങളെ ഒന്നും ചെയ്യില്ല.

കൊൽക്കത്തയിലെ അവസാന കമ്യൂണിസ്റ്റുകാരന്റെയും ശ്വാസം നിലച്ചശേഷം മാത്രമേ ഇവിടെ ഒരു സിഖുകാരന്റെ ചോര വീ‍ഴൂ...'

അടുത്ത ദിവസം ദില്ലിയിലും പല ഉത്തരേന്ത്യൻ നഗരങ്ങളിലും കോൺഗ്രസുകാർ സിഖുകാരെ കൂട്ടക്കൊല ചെയ്തു. കൊൽക്കത്തയിലും കോൺഗ്രസുകാർ കലാപം ആസൂത്രണം ചെയ്തിരുന്നു. പക്ഷേ, ജ്യോതി ബസു സർക്കാർ സംഘർഷ സാധ്യതാ പ്രദേശങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. സിഖുകാരുടെ വീടുകൾക്ക് മുന്നിൽ മുട്ടൻ വടികളുമായി കമ്യൂണിസ്റ്റുകാർ കാവൽ നിന്നു. അന്ന് സിഖുകാരന്റെ ചോര കൊൽക്കത്തയുടെ മണ്ണിൽ വീ‍ഴാത്തതിൽ നിരാശരായി വീടുകളിലേക്ക്‌ മടങ്ങിയ പലരും ഇന്ന് കൊൽക്കത്തയിലെ അറിയപ്പെടുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളാണ്. ഇന്ന് നഗരത്തിന്റെ നിയന്ത്രണം അവരുടെ കൈപ്പിടിയിലാണ്.


എന്തുകൊണ്ട് ഇത്രയും ദാരിദ്ര്യം

ജവാഹർലാൽ നെഹ്റു റോഡിലെ "ദി 42' പോലുള്ള വമ്പൻ കെട്ടിടങ്ങളും റിങ്‌ റോഡുകളും മാളുകളുമെല്ലാം നഗരത്തിൽ ഉയർന്നു. ആകാശദൃശ്യങ്ങളിൽ കൊൽക്കത്ത വികസിത നഗരമായി. പക്ഷേ, തെരുവുകള‍ിൽ കാണുന്നത് ദാരിദ്ര്യത്തിന്റെ ദൃശ്യങ്ങളാണ്. ഈ നഗരത്തിൽ എന്തുകൊണ്ട് ഇത്രയും ദാരിദ്ര്യം. 33 വർഷം ബംഗാൾ ഭരിച്ച കമ്യൂണിസ്റ്റുകാർ ഉത്തരവാദിയല്ലേ. ഒറ്റവാക്കിൽ ഉത്തരമില്ല. ചരിത്രത്തിൽ ബംഗാ‍ൾ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ക്ഷാമങ്ങളുടെയും നാടാണ്. വിഭജനകാലത്തും 1971ലെ ബംഗ്ലാദേശ് രൂപീകരണകാലത്തും ലക്ഷങ്ങളാണ് രക്ഷതേടി കൊൽക്കത്തയിലേക്ക്‌ കുടിയേറിയത്. ശിവസേനയുടെ മണ്ണിന്റെ മക്കൾ വാദം ശക്തിയാർജിച്ചതിനെ തുടർന്ന് മുംബൈയിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവരിൽ ബഹുഭൂരിഭാഗവും അഭയം തേടിയത് ഈ നഗരത്തിലാണ്. ജനസംഖ്യാപെരുപ്പംമൂലം എത്ര ബുദ്ധിമുട്ടിയാലും നഗരത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കും.

നഗരം ബംഗാളികളുടേത് മാത്രമല്ല; എല്ലാവരുടേതുമാണ്. ആധുനിക കൊൽക്കത്തയിലെ ദാരിദ്ര്യത്തിന് പിറകിൽ ഒരു സാമ്പത്തിക ശാസ്ത്രമുണ്ട്. ബംഗാളിന്റെ രാഷ്‌ട്രീയവുമായി ഇ‍ഴ ചേർന്നുനിൽക്കുന്ന ആ സാമ്പത്തികശാസ്ത്രം പറഞ്ഞുതന്നത് ഇക്കണോമിക് ടൈംസിന്റെ കൊൽക്കത്ത ലേഖികയായ ജയാത്രി നാഗാണ്. "ഏറെ പ‍ഴികേട്ട മുഖ്യമന്ത്രിയാണ് ബുദ്ധദേബ് ഭട്ടാചാര്യ. പക്ഷേ, അദ്ദേഹത്തിന് ദീർഘവീക്ഷണമുണ്ടായിരുന്നു. സിംഗൂരും നന്ദിഗ്രാമും യാഥാർഥ്യമായിരുന്നെങ്കിൽ ബംഗാൾ രാജ്യത്തെ നമ്പർ വൺ വ്യവസായവൽക്കൃത സംസ്ഥാനമായി മാറുമായിരുന്നു. ഒരു ബംഗാളിയും തൊ‍ഴിൽ തേടി നിങ്ങളുടെ നാട്ടിലേക്ക്‌ കുടിയേറുമായിരുന്നില്ല. ഈ നഗരം ഇത്രകണ്ട് ദരിദ്രമാകുമായിരുന്നില്ല'.


64 ആവർത്തിക്കാതിരിക്കട്ടെ

---------------------------------------------------സ്വാതന്ത്ര്യത്തിനും വിഭജനത്തിനും തൊട്ടുമുമ്പ് കൊൽക്കത്തയിൽ വൻ കലാപങ്ങളുണ്ടായി. പതിനയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തോളം പേർക്ക് പരിക്കുപറ്റി. രണ്ട്‌ ലക്ഷത്തോളം പേർ പലായനം ചെയ്തു. വിഭജനത്തിന് മുമ്പുള്ള വിശാല ബംഗാൾ ഒരു വലിയ പരീക്ഷണശാലയായിരുന്നു. ബ്രിട്ടീഷുകാരുടെ വിഭജന രാഷ്ട്രീയവും സംഘപരിവാറിന്റെയും മുസ്ലിംലീഗിന്റെയും വർഗീയരാഷ്ട്രീയവും പരീക്ഷിക്കപ്പെട്ടത് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾക്കിടയിലാണ്. പരസ്പരം വിഷംവമിച്ച നേതാക്കൾക്ക് പക്ഷേ അധികാരത്തിനുവേണ്ടി പരസ്പരം കെട്ടിപ്പുണരാൻ ഒരു പ്രയാസവും ഉണ്ടായില്ല. മുസ്ലിംലീഗിൽ പിളർപ്പുണ്ടാക്കി ജിന്നയേക്കാൾ വലിയ വർഗീയവാദിയായ ഫസ്ലുൾ ഹക്കിന്റെ നേതൃത്വത്തിൽ കൃഷക് സമാജ് പാർടി എന്ന പേരിൽ പുതിയൊരു മുസ്ലിം വർഗീയ സംഘടന ബംഗാളിൽ രൂപംകൊണ്ടു. 1941ൽ ബംഗാളിൽ ഹിന്ദുമഹാസഭയുമായി കൈകോർത്ത് ഫസ്ലുൾ ഹക്ക് സർക്കാർ രൂപീകരിച്ചു. ഫസ്ലുൾ ഹക്കായിരുന്നു പ്രധാനമന്ത്രി. ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജിയായിരുന്നു ഉപപ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർടി ആധിപത്യം നേടുന്നത് തടയുക എന്നതായിരുന്നു ഈ ഹിന്ദു-–- മുസ്ലിം വർഗീയ സഖ്യത്തിന്റെ ലക്ഷ്യം.

2024ലും കൊൽക്കത്തയിൽ നടന്നത് ഒത്തുകളിയാണെന്ന്‌ മാധ്യമപ്രവർത്തകനായ ഗോപി കൊൽക്കത്തയുടെ നിരീക്ഷണം. "മമത എപ്പോ‍ഴും ബിജെപി വിരുദ്ധത പ്രസംഗിക്കും. പക്ഷേ, നിർണായക ഘട്ടങ്ങളിൽ ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്ന സമീപനം കൈക്കൊള്ളും. ബംഗാളിലെ അ‍ഴിമതിയുടെ സിരാകേന്ദ്രം മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയാണ്. പക്ഷേ, അഭിഷേക് ബാനർജിയെ മോദി തൊടില്ല. ഇതാണ് ഇവർ തമ്മിലുള്ള ധാരണ. ഹിന്ദു വർഗീയത ആ‍ളിക്കത്തിച്ച് ബിജെപിയും ന്യൂനപക്ഷ വർഗീയത ആളിക്കത്തിച്ച് തൃണമൂൽ കോൺഗ്രസും രാഷ്ട്രീയനേട്ടമുണ്ടാക്കും. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇരുവരുടെയും പൊതുലക്ഷ്യം.

ദുർഗാപൂജയാണ് കൊൽക്കത്തയിലെ ഏറ്റവും പ്രധാന ആഘോഷം. നഗരത്തിലെ ഹിന്ദുക്കൾ മാത്രമല്ല, ഇതര മതസ്ഥരും ആഘോഷങ്ങളിൽ പങ്കാളിയായിരുന്നു. എന്നാൽ, ഇന്ന് പലപ്പോ‍ഴും ആഘോഷങ്ങളിൽ പടരുന്നത് ആഹ്ലാദമല്ല, ഉൽക്കണ്ഠയാണ്. എപ്പോൾ വേണമെങ്കിലും കലാപം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയുടെ മുൾമുനയിലാണ് പല പ്രദേശങ്ങളും. ഹുഗ്ലി ജില്ലയിൽമാത്രം 2021നുശേഷം രജിസ്റ്റർ ചെയ്തത് നൂറോളം കലാപക്കേസുകൾ.

1964ൽ കൊൽക്കത്തയിൽ വൻ കലാപമുണ്ടായി. അന്ന് ഔദ്യോഗിക കണക്കുപ്രകാരം 264 പേർ കൊല്ലപ്പെട്ടു. നഗരത്തിൽനിന്ന് എ‍ഴുപതിനായിരത്തോളം മുസ്ലിങ്ങൾ പലായനം ചെയ്തു. ഇന്ന് ന്യൂമാർക്കറ്റിൽ ജ്യൂസ് കട നടത്തുന്ന മുഹമ്മദ് സിദ്ദിഖി അന്ന് കുടുംബസമേതം യുപിയിലെ മുസഫർ നഗറിലുള്ള സഹോദരന്റെ വീട്ടിലേക്ക്‌ കുടിയേറി. രണ്ടു വർഷത്തിനുശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തി. നഗരത്തിന്റെ മാറിയ സാമൂഹ്യാന്തരീക്ഷത്തിൽ സിദ്ദിഖി അസ്വസ്ഥനാണ്. "അന്ന് ഓടി രക്ഷപ്പെടാൻ യുപിയിലെ മുസഫർനഗർ ഉണ്ടായിരുന്നു. ഇന്നത് പറ്റില്ല. യുപിയിലെ കാര്യങ്ങൾ ബംഗാളിനേക്കാൾ മോശമാണ്. 64 ആവർത്തിക്കാതിരിക്കട്ടെ എന്നതാണ് എന്റെ പ്രാർഥന'.



deshabhimani section

Related News

View More
0 comments
Sort by

Home