അതിർത്തിയിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രണവിധേയവും: ചൈന

ബീജിങ്
ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്ന് ചൈന. വിഷയങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനയിലൂടെയും പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും ഉചിതമായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉണ്ടെന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഷൗ ലിജ്യാൻ പറഞ്ഞു.
അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളും ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുണ്ടാക്കിയ സുപ്രധാനമായ സമവായവും അനുസരിക്കുകയാണ് തങ്ങൾ. ഭൂപരമായ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും അതിർത്തിപ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു.
ഇതിനിടെ ഇന്ത്യക്കും ചൈനയ്‌ക്കുമിടയിൽ മധ്യസ്ഥതയ്‌ക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു. ബുധനാഴ്‌ച പുലരുംമുമ്പേ ട്വിറ്ററിലൂടെയാണ് ട്രംപ് ഇടപെടാൻ താൽപ്പര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അതിർത്തിയിൽ കുഴപ്പമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്‌ച ഉന്നത യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ് വിരമിക്കലിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇത് അസംബന്ധമാണെന്ന് ചൈന പിറ്റേന്ന് പ്രതികരിച്ചു.കശ്‌മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥനാകാമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. അന്ന് അത് ഇന്ത്യ തള്ളിയിരുന്നു.
ഇന്ത്യ അയൽക്കാർക്ക് ഭീഷണി: ഇമ്രാൻ
ഇസ്ലാമാബാദ്
ഇന്ത്യൻ സർക്കാരിന്റെ ധാർഷ്ട്യപൂർണമായ വ്യാപന നയങ്ങൾ അയൽരാജ്യങ്ങൾക്ക് ഭീഷണിയായി മാറുകയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
നാസി ജർമനിയുടെ ലെബെൻസ്രോമിന് (ജീവിക്കുന്ന ഇടം) സമാനമാണത്. പൗരത്വനിയമത്തിലൂടെ ബംഗ്ലാദേശിനും അതിർത്തി തർക്കങ്ങളിലൂടെ നേപ്പാൾ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഗൂഢയുദ്ധങ്ങൾക്ക് ഇന്ത്യ ശ്രമിക്കുകയാണെന്നും ട്വീറ്റുകളിലൂടെ ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.











0 comments