കിസാൻ സമ്മാൻ നിധി : അക്കൗണ്ടിൽനിന്ന‌് പണം അപ്രത്യക്ഷമാകുന്നു

"ഞായറാഴ‌്ച മുതൽ എന്താണ‌് സംഭവിച്ചെതെന്ന‌് അന്വേഷിക്കുന്നു. പക്ഷേ ആർക്കും ഉത്തരമില്ല. പണം നഷ‌്ടപ്പെട്ടതിനെ തുടർന്ന‌് ബാങ്കിന്റെ മുംബൈയിലെ ഹെഡ‌് ഓഫിസിലേക്ക‌് പരാതി അയച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല'
മുംബൈ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി കർഷകരുടെ അക്കൗണ്ടിലേക്കെത്തിയ തുക അക്കൗണ്ട‌് ഉടമ അറിയാതെ വ്യാപകമായി പിൻവലിക്കുന്നു. അക്കൗണ്ടിലേക്ക‌് പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ലഭിച്ചതായി കർഷകർക്ക‌് ഫോണിൽ സന്ദേശം ലഭിച്ച‌് മണിക്കൂറുകൾക്കകം തുക പിൻവലിച്ചതായും ബാങ്കിൽനിന്നും അറിയിപ്പ‌് വന്നു. മഹാരാഷ‌്ട്രയിലെ നന്ദേഡ‌് ജില്ലയിലാണ‌് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട‌് നിരവധി പരാതികൾ ലഭിച്ചത‌്. കർഷകരെ വഞ്ചിക്കുന്ന തീരുമാനങ്ങൾ തുടക്കം മുതൽ സ്വീകരിച്ച മോഡി സർക്കാർ ഈ പദ്ധതിയിലും അത‌് തുടരുകയാണ‌്.
"ഞായറാഴ‌്ച മുതൽ എന്താണ‌് സംഭവിച്ചെതെന്ന‌് അന്വേഷിക്കുന്നു. പക്ഷേ ആർക്കും ഉത്തരമില്ല. പണം നഷ‌്ടപ്പെട്ടതിനെ തുടർന്ന‌് ബാങ്കിന്റെ മുംബൈയിലെ ഹെഡ‌് ഓഫിസിലേക്ക‌് പരാതി അയച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല' നാസിക്കിൽ നിന്നുള്ള കർഷകൻ അശോക‌് ലഹമാഗെ പറയുന്നു.
വോട്ട‌് ലക്ഷ്യമിട്ട‌് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിയാണ‌് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കേന്ദ്രസർക്കാരിനെതിരെ വൻപ്രക്ഷോഭവുമായി കർഷകർ രംഗത്തെത്തിയതിനെ തുടർന്നാണ‌് ഇടക്കാലബജറ്റിൽ കർഷകരുടെ കണ്ണിൽ പൊടിയിടാനായി പുതിയ പദ്ധതി പ്രഖ്യാപിച്ചത‌്. ആദ്യ ഗഡുവായ 2000 രൂപ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന‌് പ്രഖ്യാപിച്ചതിന‌് പിന്നാലെയാണ‌് പദ്ധതിയിൽ ചേർന്ന കർഷകർ പറ്റിക്കപ്പെടുകയാണെന്ന വാർത്ത പുറത്തുവരുന്നത‌്. മഹാരാഷ്‌ട്രയിലെ മറാത‌്‌വാഡ പ്രദേശത്തുള്ള നന്ദേഡ‌് ജില്ലയിലെ ആയിരക്കണക്കിന‌് കർഷകരാണ‌് കബളിപ്പിക്കപ്പെട്ടതായി പരാതി നൽകിയത‌്. പരാതികൾ വർധിച്ചതോടെ സാങ്കേതിക തകരാറാണെന്നു പറഞ്ഞ‌് ജില്ലാ ഭരണകൂടം രംഗത്തെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി കർഷകർ ഇത്തരം പരാതിയുമായി വരുന്നുണ്ടെന്ന‌് ഷേത‌്കാരി സംഘടനയുടെ പ്രസിഡന്റ‌് അനിൽ ഗൺവത‌് പറഞ്ഞു. കർഷകർ ക്ഷുഭിതരായിരിക്കുകയാണ‌്. പണം നഷ‌്ടപ്പെട്ടതുമായി ബന്ധപ്പെട്ട‌് സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. എന്താണ‌് സംഭവിച്ചതെന്ന‌് സർക്കാർ വ്യക്തമാക്കണമെന്ന‌് അനിൽ ആവശ്യപ്പെട്ടു. നന്ദേഡ‌് സഹകരണ ബാങ്കിലെ 1020 ഓളം അക്കൗണ്ടുകളെ സംബന്ധിച്ച‌് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന‌് പദ്ധതിയുടെ സിഇഒ വിവേക‌് അഗർവാൾ പറഞ്ഞു.










0 comments