print edition ബ്രസീലിനെ ഹാലണ്ട് വീഴ്‌ത്തി

ന്യൂജേഴ്‌സി: അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീലിനെ എർലിങ് ഹാലണ്ട് തീർത്തു. 2–1ന്റെ ജയത്തോടെ നോർവെ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിലേക്ക്. തുടർച്ചയായ ആറാം ലോകകപ്പിലും യൂറോപ്യൻ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. ലാറ്റിനമേരിക്കൻ സംഘത്തിന്റെ ആക്രമണ നീക്കങ്ങളെ ക്ഷമയോടെ നേരിട്ട നോർവെ കിട്ടിയ അവസരങ്ങളിൽ ആഞ്ഞടിച്ചു. നാലാം ലോകകപ്പ് കളിക്കുന്ന നോർവെയുടെ ആദ്യ ക്വാർട്ടറാണിത്. 28 വർഷത്തിനുശേഷമാണ് ലോകകപ്പിനെത്തിയത്.
അവസാന നിമിഷം നെയ്‌മറുടെ പെനൽറ്റി ഗോളിൽ ആശ്വാസം കുറിച്ചാണ് ബ്രസീലിന്റെ മടക്കം. കളിയുടെ 79–ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. ഇടതുവശത്ത് ആൻഡിയാസ് ഷെൽഡെറുപ്പിന്റെ ക്രോസിൽ തലവച്ച് ഹാലണ്ട് ബ്രസീൽ വല തകർത്തു. പ്രതിരോധക്കാരൻ ഗബ്രിയേൽ മഗാലിയസിന് നോർവെ മുന്നേറ്റക്കാരന് മുന്നിൽ ഒന്നും ചെയ്യാനായില്ല. ഗോൾ വഴങ്ങിയതോടെ ബ്രസീൽ തകർന്നു. അർഥപൂർണമായ ഒരു നീക്കംപോലും പിന്നീടുണ്ടായില്ല. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെയാണ് ഹാലണ്ട് വീണ്ടും ശിക്ഷിക്കുന്നത്. ഇക്കുറി ബോക്‌സിന് മുന്നിൽനിന്നുള്ള കരുത്തുറ്റ ഷോട്ട്. ഗോൾ കീപ്പർ അലിസൺ ബെക്കർ തരിച്ചുനിന്നു.
തുടക്കത്തിൽ മതേവൂസ് കുന്യയെ നോർവെ പ്രതിരോധക്കാരൻ ക്രിസ്‌റ്റഫർ അയെർ ബോക്‌സിൽ വീഴ്‌ത്തിയതിന് ബ്രസീലിന് പെനൽറ്റി കിട്ടി. പക്ഷേ, കിക്ക് എടുത്ത ഗുയ്‌മറെസ് എടുത്ത കിക്ക് നോർവെ ഗോൾകീപ്പർ ഒറ്യാൻ നയ്‌ലാൻഡ് കുത്തിയകറ്റി. ബ്രസീൽ ഞെട്ടി.









0 comments