എന്നാലും പൊന്നേ... ഇതെന്തൊരു വീഴ്ച! സ്വർണവില താഴോട്ട് തന്നെ

എ ഐ പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,305 രൂപയും പവന് 560 രൂപ താഴ്ന്ന് 1,14,440 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിവിന്റെ പാതയിലാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
വിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എന്നാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വർണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ആവശ്യക്കാരേറെയാണ്.
സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവും കാരണമാണ് പലരും ഡിജിറ്റല്‍ ഗോള്‍ഡ് തെരഞ്ഞെടുക്കുന്നത്. പണിക്കൂലി നല്‍കേണ്ടതില്ല എന്നതും വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല എന്നതുമാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. മെയ് 13നാണ് സ്വർണവില ഈ ഉയരം തൊട്ടത്. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതിനാല്‍ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് അറിയുന്നത് നല്ലതാണ്.











0 comments