പ്രസവം കഴിഞ്ഞ് ആഴ്ചകൾ മാത്രം; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്

കിരൺദീപ് കൗർ
ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജയായ യുവതി സ്വന്തം കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനിയായ കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കിരൺദീപിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും കുടുംബവും താമസിച്ചിരുന്നത്. വീടിന് പുറത്ത് കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയായ ഡാനിയേൽ സീൻ ജെയിംസ് (44) എന്നയാളെ യുകെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം വീടിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് സംഭവം നടന്നത്. രണ്ട് വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ കിരൺദീപ് കൗർ, പിന്നീട് വർക്ക് പെർമിറ്റ് സ്വന്തമാക്കി അവിടെ ജോലി ചെയ്തു വരികയായിരുന്നു. ആഴ്ചകൾക്ക് മുൻപായിരുന്നു കിരൺദീപിന്റെ പ്രസവം.
കുടുംബം വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി കിരൺദീപിനെ കുത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ നില നിലവിൽ എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതൊരു വംശീയ ആക്രമണമാണെന്ന് കിരൺദീപിന്റെ കുടുംബം ആരോപിച്ചു.
കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു. എന്നാൽ, കുടുംബം ആരോപിക്കുന്നത് പോലെ ഇതൊരു വംശീയ ആക്രമണമാണെന്ന വാദത്തിന് അടിവരയിടുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.











0 comments