സ്കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ സ്കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് ചക്രത്തിനടിയിൽപ്പെട്ട ഏഴുവയസ്സുകാരൻ മരിച്ചു. റാൽ തിലക് സിങ് ഇന്റർ കോളേജിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ നിതിനാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
സ്കൂളിന് മുന്നിൽ ബസിൽനിന്ന് കുട്ടി ഇറങ്ങുന്നതിനിടെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ താഴെ വീണ കുട്ടി ബസിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചതായി ജൈത് സ്റ്റേഷൻ ഹൗസ് ഓഫീസർ സോനു കുമാർ അറിയിച്ചു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാർ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്കൂൾ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു.
സ്ഥിതി സംഘർഷഭരിതമായതോടെ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അനുനയിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.











0 comments