ക്രൂഡ് വില കയറി, ഡോളർ കരുത്താർജിച്ചു; രൂപ വീണ്ടും താഴേക്ക്

മുംബൈ : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഡോളർ കരുത്താർജിച്ചതും ഇന്ത്യൻ രൂപയെ തളർത്തി. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 95.28 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനങ്ങളൊന്നും ഉണ്ടാകാത്തത് വിപണിയെ ബാധിച്ചതോടെ രൂപയ്ക്ക് മേൽ സമ്മർദം കൂടി. വിദേശ നിക്ഷേപങ്ങളുടെ വരവ് നേരിയ ആശ്വസമേകിയിട്ടുണ്ട്.
ഇൻ്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 95.18 എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. പകൽ സമയത്ത് 95.18 - 95.31ന് ഇടയിലായിരുന്നു രൂപയുടെ വ്യാപാരം. കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ 95.17 എന്ന നിലയിലായിരുന്നു ഇന്ത്യൻ കറൻസി.
കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളർ സൂചിക 0.13 ശതമാനം ഉയർന്ന് 99.66 എന്ന നിലയിൽ എത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.96 ശതമാനം ഉയർന്ന് ബാരലിന് 84.35 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 43.27 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 78,542.44 എന്ന നിലയിലും, നിഫ്റ്റി 13.15 പോയിൻ്റ് അഥവാ 0.05 ശതമാനം വർധിച്ച് 24,583.80 എന്ന നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു.
എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 480.24 കോടി രൂപയുടെ ഓഹരികൾ വാങ്ങി. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, ജൂലൈ 31ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 10.512 ബില്യൺ രൂപ വർധിച്ച് 692.866 ബില്യൺ രൂപയിലെത്തി.










0 comments