print edition ആർബിഐ മുന്നറിയിപ്പ്: വളർച്ച ഇടിയും വില ഉയരും

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച നടപ്പുവർഷം ഇടിയുമെമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2026–27 സാമ്പത്തികവർഷത്തിലെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും വെള്ളിയാഴ്‌ച ധനനയ പുനരവലോകന യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്‌ജയ് മൽഹോത്ര അറിയിച്ചു. നടപ്പു സാന്പത്തിക വർഷം 6.9 ശതമാനം ജിഡിപി വളർച്ചയാണ് ആർബിഐ കണക്കാക്കിയിരുന്നത്.
റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും. 2026–27ൽ വിലക്കയറ്റം 5.1 ശതമാനത്തിലേക്ക് കുതിക്കും. ഏപ്രിലിൽ വിലക്കയറ്റത്തോത് 3.48 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 3.87 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 4.2 ശതമാനത്തിലെത്തി. വിലക്കയറ്റം നാല് ശതമാനത്തിൽ താഴെ പിടിച്ചുനിർത്തണമെന്നാണ് ആര്‍ബിഐ നയം. അത് 5.1 ശതമാനത്തിലേക്ക് കുതിച്ചാല്‍ ആഭ്യന്തര സാമ്പത്തികസ്ഥിതി അതീവ ദുഷ്‌ക്കരമാകും.
രൂപയുടെ വിലയിടിവ് പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടാണ് റിപ്പോ നിരക്ക് നിലവിലെ 5.25 ശതമാനത്തിൽ തുടരാന്‍ തീരുമാനിച്ചത്. ഒരു വർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് ശതമാനത്തിലേറെ ഇടിഞ്ഞു. നിലവിൽ 96നടുത്താണ് ഡോളറിനെതിര രൂപയുടെ മൂല്യം. നടപ്പുവർഷം ഏഷ്യൻ കറൻസികളിൽ ഏറ്റവും തകർച്ച നേരിട്ടതും രൂപയ്‌ക്ക്. ക്രൂഡോയിൽ വില വർധിച്ചതിനെ തുടർന്ന് ഇറക്കുമതി ചെലവ് കൂടിയതും ആഭ്യന്തര വിപണിയിൽ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിൻവാങ്ങുന്നതും മൂല്യത്തകർച്ച രൂക്ഷമാക്കി.








0 comments