വീണ്ടും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഓറക്കിൾ; തീരുമാനം എഐ മേഖലയിലെ വൻ നിക്ഷേപത്തിനിടെ

ഓസ്റ്റിൻ: ടെക്ഭീമനായ ഓറക്കിൾ വീണ്ടും ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ടുകൾ പുറത്തെത്തി. കമ്പനിയുടെ രണ്ടാം സാമ്പത്തിക പാദം ആരംഭിക്കുന്നതിന് മുൻപായി ഒഴിവാക്കാൻ കഴിയുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കുകയാണ്. ഇതിനുള്ള നിര്‍ദ്ദേേശം നൽകി കഴിഞ്ഞതായി ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട് ചെയ്തു. ഓരോ വിഭാഗത്തിൽ നിന്നും പത്ത് ശതമാനം ജീവനക്കാരെ വരെ ഒഴിവാക്കാനാണ് നീക്കം.
വാര്‍ത്ത സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സെപ്തംബര്‍ ഒന്നിനാണ് രണ്ടാം പാദം ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനമായ രീതിയിൽ 13 ശതമാനം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതോടെ കമ്പനിയിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 1,41,000 മായി കുറഞ്ഞു.
എഐ മേഖലയിൽ വൻ മുതൽ മുടക്കിന്
കമ്പനി എഐ ക്ലൗഡ് മേഖലകളിൽ വൻ നിക്ഷേപമാണ് നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 55.7 ബില്യൺ ഡോളര്‍ ചെലവഴിച്ചു. ഇപ്പോൾ കടപ്പത്രങ്ങൾ വഴി 43 ബില്യൺ ഡോളര്‍ സമാഹരിച്ച കമ്പനി വരും വര്‍ഷങ്ങളിൽ 40 ബില്യൺ നിക്ഷേപത്തിന് കൂടി പദ്ധതിയിടുന്നു.

വരുമാനം കൂടി ചെലവ് കുറയ്ക്കുന്നു
കമ്പനിയുടെ വരുമാനം കുത്തനെ വര്‍ധിച്ചപ്പോഴാണ് തൊഴിൽ വിഭവശേഷി വെട്ടിക്കുറയ്ക്കുന്നത്. എഐ രംഗത്തെ മുന്നേറ്റത്തിന്റെ ഭാഗമായി കമ്പനിയുടെ ആകെ ക്ലൗഡ് വരുമാനത്തിൽ 39 ശതമാനവും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചര്‍ വരുമാനത്തിൽ 77 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ റീ സ്ട്രെക്ച്വറൽ ചെലവുകൾ 1.84 ബില്യൺ ഡോളറായിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കൻ ബാങ്കുകൾ കമ്പനിയുടെ എഐ ഡാറ്റാ സെന്റര്‍ വിപുലീകരണ പദ്ധതികളിൽ നിന്നും പണം പിൻവലിക്കുന്നത് വാര്‍ത്തയായിരുന്നു.
ഓറക്കിളിന് ഇന്ത്യയിൽ വൻതോതിൽ ജീവനക്കാരുണ്ട്. ബെംഗളൂരു, ഹൈദരബാദ്, പൂനൈ തുടങ്ങിയ നഗരങ്ങളിലായാണ് പ്രധാന കേന്ദ്രങ്ങൾ. കഴിഞ്ഞ വര്‍ഷം കമ്പനി 21,000 പേരെയാണ് പിരിച്ചു വിട്ടത്.










0 comments