മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ദിവസങ്ങൾ; അനങ്ങാതെ സർക്കാർ

തിരുവനന്തപുരം/ കൊല്ലം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി കരയിൽ ഉറ്റവരുടെ കാത്തിരിപ്പ് നീളുന്നു. വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 13 ദിവസമാകുമ്പോഴും സർക്കാർ അനാസ്ഥ തുടരുകയാണ്. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസ്, മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിൻ, നീണ്ടകരയിൽ അപകടത്തിൽപ്പെട്ട ഗൗതം കൃഷ്ണ എന്നിവർക്കായുള്ള തെരച്ചിലിലാണ് സർക്കാർ അലംഭാവം തുടരുന്നത്.
കരയിൽ കാത്തിരിപ്പ് നീളുമ്പോഴും തെരച്ചിൽ ഊർജിതമാക്കുകയോ ഇടപെടുകയോ ചെയ്യാത്ത സർക്കാരും അധികൃതരും വിവാദ പരാമർശങ്ങൾ നടത്തി കുടുംബത്തെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യുന്നു. ദുരന്തസമയത്ത് ഒപ്പമുണ്ടാകേണ്ടവർ തന്നെ ആട്ടിയകറ്റുന്നതിന്റെ കൂടി ദുരിതവും സങ്കടവും പേറുകയാണ് കാണാതായവരുടെ കുടുംബങ്ങൾ.
ജൂലൈ 31നാണ് മൂവരെയും കാണാതായത്. എന്നാൽ അപകടമുണ്ടായതിനു തൊട്ടുപിന്നാലെ വിവരമറിയിച്ചിട്ടും സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ല. ആദ്യമണിക്കൂറുകളിൽ തന്നെ തെരച്ചിൽ ഊർജിതമാക്കിയിരുന്നെങ്കിൽ കുടുംബങ്ങൾക്ക് ഈ കാത്തിരിപ്പിന്റെ ആവശ്യമുണ്ടാകില്ലായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മതിയായ സംവിധാനങ്ങളില്ലെന്നും ആളുകളില്ലെന്നുമൊക്കെ പറഞ്ഞാണ് കോസ്റ്റർ പൊലീസ് തെരച്ചിലിന് കൂട്ടാക്കാഞ്ഞത്. കടലിലിറങ്ങരുതെന്ന് വിലക്കുണ്ടായിട്ടും പ്രിയപ്പെട്ടവർക്കായി മറ്റ് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ മാത്രമാണ് ആദ്യദിവസങ്ങളിലുണ്ടായിരുന്നത്. പിന്നീട് ഒരാഴ്ചയോളം പിന്നിട്ടപ്പോൾ കുടുംബങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് നാവികസേനയുടെ സഹായം അഭ്യർഥിച്ചതും തിരച്ചിലിന് നേവി സംഘമെത്തിയതും.
ഒരാഴ്ച പിന്നിട്ടിട്ടും ഫിഷറീസ് മന്ത്രി വിവരം അറിഞ്ഞതായി പോലും നടിച്ചില്ല. ദുരന്തം നടന്ന് 11 ദിവസമായപ്പോഴാണ് മുഖ്യമന്ത്രി വി ഡി സതീശൻ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദർശിച്ചത്. പ്രതിഷേധം കനത്തതോടെയാണ് മുഖ്യമന്ത്രി കുടുംബങ്ങളെ കാണാനെത്തിയത്.









0 comments