യാത്രകൾ ഒഴിവാക്കണമെന്ന് മോദി: വിമാനക്കമ്പനികളുടെ ഓഹരികൾക്ക് വൻ തിരിച്ചടി

പ്രതീകാത്മക എഐ ചിത്രം
മുംബൈ : വിദേശയാത്രകൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികളുടെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പ്രമുഖ വിമാനക്കമ്പനികളെല്ലാം വലിയ വില്പന സമ്മർദമാണ് നേരിട്ടത്.
ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ 4.74 ശതമാനവും സ്പൈസ് ജെറ്റ് 2.50 ശതമാനവും ഇടിവ് രേഖപ്പെടുത്തി. വിദേശ വിനോദയാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം ഏവിയേഷൻ മേഖലയുടെ ലാഭക്ഷമതയെ സാരമായി ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് തകർച്ചക്ക് കാരണമായത്.
വിദേശനാണ്യ കരുതൽ ശേഖരത്തിന്മേലുള്ള സമ്മർദം കുറയ്ക്കുന്നതിനായി പൗരന്മാർ ദേശീയ പ്രതിബദ്ധതയുള്ള ജീവിതശൈലി സ്വീകരിക്കണമെന്നായിരുന്നു മോദിയുടെ നിർദേശം. ഇന്ധന ഉപഭോഗം കുറക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതിയിലേക്കും വെർച്വൽ മീറ്റിംഗുകളിലേക്കും മടങ്ങണമെന്ന ആഹ്വാനം ബിസിനസ് യാത്രാമേഖലക്കും തിരിച്ചടിയായി. വിദേശനാണ്യം ലാഭിക്കുന്നത് ഒരു ദേശഭക്തിപരമായ പ്രവർത്തനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് വരും ദിവസങ്ങളിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് വിപണി വിലയിരുത്തുന്നു.
യുഎസ്-ഇറാൻ സംഘർഷം മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് വിമാന ഇന്ധനത്തിന്റെ ചെലവ് ഗണ്യമായി വർധിപ്പിക്കുന്നത് വിമാനക്കമ്പനികളുടെ പ്രവർത്തന ലാഭത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയത് വിദേശനാണ്യ വിനിമയത്തിൽ വിമാനക്കമ്പനികൾക്ക് വലിയ ബാധ്യതയുണ്ടാക്കും. മോദിയുടെ ആഹ്വാനം ട്രാവൽ ഏജൻസികളെയും വിദേശ ടൂറിസം പാക്കേജുകളെയും ഒരുപോലെ ബാധിക്കാനും ഇടയുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ യാത്രകൾ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോൾ ഇത് വിനോദസഞ്ചാര - ഗതാഗത മേഖലകളിൽ വലിയ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിമാനക്കമ്പനികളുടെ ഓഹരികൾ വരും ദിവസങ്ങളിലും സമ്മർദത്തിലായിരിക്കും.










0 comments