ക്രൂഡ് താഴേക്ക്, രൂപ മുകളിലേക്ക്; വിപണിയിൽ നേട്ടത്തിന്റെ തുടക്കം

മുംബൈ : ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതോടെയാണ് തിങ്കളാഴ്ച ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ 7 പൈസ ഉയർന്ന് 95.64 എന്ന നിലയിലെത്തി. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് രൂപയ്ക്ക് കരുത്തായത്. ഡോളർ സൂചിക ദുർബലമായതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇറാന്റെ എണ്ണ വ്യാപാരം, ബാങ്കിംഗ് ശൃംഖല, ഷിപ്പിംഗ് റൂട്ടുകൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ പോകുന്നതിനാൽ നിക്ഷേപകർ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, രൂപയുടെ മൂല്യം 95.68 എന്ന നിലയിൽ ആരംഭിച്ചു. പിന്നീട് മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ 7 പൈസ ഉയർന്ന് 95.64 എന്ന നിലയിലെത്തി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെറും 3 പൈസ ഉയർന്ന് 95.71 എന്ന നിലയിലാണ് അവസാനിച്ചത്.
അതേസമയം ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.03 ശതമാനം ഉയർന്ന് 98.82 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചേഴ്സ് 1.32 ശതമാനം ഇടിഞ്ഞ് ബാരലിന് 93.14 ഡോളറിലെത്തി. ആഭ്യന്തര വിപണി സൂചികയായ സെൻസെക്സ് 202.42 പോയിന്റ് ഉയർന്ന് 77,744.15 എന്ന നിലയിലും നിഫ്റ്റി 55.35 പോയിന്റ് ഉയർന്ന് 24,309 എന്ന നിലവാരത്തിലും വ്യാപാരം ആരംഭിച്ചു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപകർ വെള്ളിയാഴ്ച മാത്രം 542.71 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഓഗസ്റ്റ് 14 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 9.905 ബില്യൺ ഡോളർ ഉയർന്ന് 716.907 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു.










0 comments