രൂപയ്ക്ക് വീണ്ടും ഇടിവ്; ഡോളറിനെതിരെ 94.65 ലേക്ക് താഴ്ന്നു; ഓഹരി വിപണിയിലും നഷ്ടം

പ്രതീകാത്മക ചിത്രം
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 94.65 (താൽക്കാലികം) എന്ന നിലയിലെത്തി.
ആഗോള വിപണിയിലെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിലേക്ക് നിക്ഷേപകർ മാറിയതും മാസാവസാനത്തെ കോർപ്പറേറ്റ് ഇറക്കുമതി ആവശ്യങ്ങൾ ഉയർന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഡോളറിനെതിരെ 94.51 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
ആഭ്യന്തര വിദേശനാണ്യ വിപണിയിൽ 94.60 എന്ന നിലയിലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ 94.58 ലേക്ക് ഉയർന്നുവെങ്കിലും പിന്നീട് മൂല്യം ഇടിയുകയായിരുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ സ്ഥിരതയും റിസർവ് ബാങ്കിന്റെ വിപണിയിലെ ഇടപെടലുകളും രൂപയുടെ വലിയ തകർച്ചയെ ചെറുത്തു.
വരും ദിവസങ്ങളിൽ ഡോളറിനെതിരെ രൂപയ്ക്ക് 95.10 പ്രതിരോധ നിരക്കായും 94.40 ശക്തമായ പിന്തുണയായും നിലനിൽക്കുമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റിസർച്ച് അനലിസ്റ്റ് ദിലീപ് പാർമർ വ്യക്തമാക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.37 ശതമാനം ഇടിഞ്ഞ് 72.88 ഡോളറിലെത്തി.
രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നാലെ രാജ്യത്തെ ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 249.70 പോയിന്റ് ഇടിഞ്ഞ് 76,478.67 ലും എൻഎസ്ഇ നിഫ്റ്റി 80.50 പോയിന്റ് നഷ്ടത്തിൽ 23,865.75 ലും വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച മാത്രം വിദേശ സ്ഥാപന നിക്ഷേപകർ 1,350.1 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും വിപണിയെ സ്വാധീനിച്ചു.











0 comments