യുദ്ധവും ഉപരോധങ്ങളും തളര്‍ത്തിയില്ല; ഇന്ത്യയിലേക്കുള്ള 'ഗൾഫ് മണി' വരവിൽ വൻ കുതിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഉപരോധങ്ങളും തീര്‍ത്ത അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ വരവിൽ വൻ വർദ്ധനവ്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സംഘർഷം രൂക്ഷമായിരുന്ന 2026 ഏപ്രിലിൽ മാത്രം പ്രവാസിപ്പണം അയപ്പ് 16 ബില്യൺ ഡോളറായി ഉയർന്നു. ഇത് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 70% കൂടുതലാണ്.
ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് പുറത്തിറക്കിയ 'മന്ത്ലി ഇക്കണോമിക് റിവ്യൂ'വിലാണ് കണക്കുകൾ. കോവിഡ്-19 മഹാമാരി ഉൾപ്പെടെയുള്ള മുൻകാല പ്രതിസന്ധി ഘട്ടങ്ങളിലും പശ്ചിമേഷ്യൻ മേഖലാ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പണത്തിന്റെ വരവ് ഇതേ രീതിയിൽ ശക്തമായി നിലനിന്ന പ്രവണത കാണിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു.
"ഗൾഫ് സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പണവരവിനെ പശ്ചിമേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകൾക്ക് വിപരീതമായി പണത്തിന്റെ വരവ് ശക്തമായി തുടർന്നു." എന്നാണ് റിവ്യൂ റിപ്പോര്‍ട് നിരീക്ഷിക്കുന്നത്. ഈ 16 ബില്യൺ ഡോളർ എന്നത് പശ്ചിമേഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് മാത്രം ഇന്ത്യയിലേക്ക് ഒഴുകിയ പണത്തിന്റെ കണക്കാണ്. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഈ ഒരു പ്രത്യേക മേഖലയിൽ നിന്നുള്ള പണവരവ് ഇത്രയധികം വർദ്ധിച്ചു എന്നത് കൊണ്ടാണ് ധനകാര്യ മന്ത്രാലയം ഇതിനെ ഒരു പ്രത്യേക പഠനമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അസാധാരണം
എങ്കിലും കോവിഡ് കാല സമാനം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ (Portfolio flows) അല്ലെങ്കിൽ വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങൾ (FDI) എന്നിവയിൽ നിന്നും വ്യത്യസ്തമായി പ്രവാസിപ്പണം ഓഹരി വിപണിയിലെ ചലനങ്ങളെയോ നിക്ഷേപകരുടെ താൽപ്പര്യങ്ങളെയോ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. പകരം, ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങളെയും വേതന ഘടനയെയുമാണ് ഇത് പ്രധാനമായും ആശ്രയിക്കുന്നത്.
പ്രതിസന്ധികളോ യുദ്ധഭീതിയോ ഉണ്ടാകുമ്പോൾ വിദേശത്തുള്ള പ്രവാസികൾ നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ പണം മുൻകൂട്ടി അയക്കാൻ ശ്രമിക്കാറുണ്ട്. ഇതും വർദ്ധനവിന് കാരണമായിരിക്കാം. ഇതാണ് കോവിഡ് മഹാമാരിയുടെ കാലത്തും ഉണ്ടായത്.
രൂപയുടെ തകര്‍ച്ചയും
ഡോളറിന്റെ ഉയര്‍ച്ചയും
പ്രവാസികൾ പണം നാട്ടിലേക്ക് അയക്കുന്നതിൽ വിനിമയ നിരക്ക് വളരെ വലിയൊരു പങ്ക് വഹിക്കാറുണ്ട്. രൂപയുടെ മൂല്യം ഇടിയുമ്പോൾ പ്രവാസികൾക്ക് തങ്ങളുടെ വിദേശ വരുമാനം നാട്ടിലേക്ക് മാറ്റുമ്പോൾ കൂടുതൽ രൂപ ലഭിക്കും. ഇത് കൂടുതൽ പണം അയക്കാൻ അവരെ പ്രേരിപ്പിക്കാറുണ്ട്.
2025 ഏപ്രിലിൽ ഒരു ഡോളറിന്റെ മൂല്യം ഏകദേശം 85.5 രൂപ ആയിരുന്നു. എന്നാൽ 2026 ഏപ്രിലിലേക്ക് എത്തിയപ്പോൾ അത് ഏകദേശം 93 - 94 രൂപ പരിധിയിലാണ്. ഒരു വർഷത്തിനിടെ ഒരു ഡോളറിന്മേൽ ഏകദേശം 8 മുതൽ 9 രൂപ വരെയുള്ള വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.











0 comments