ad
Deshabhimani

ക്രൂഡ് ഓയിൽ വില കയറി; ജാഗ്രതയിൽ വിപണി

Crude Oil Price

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 10:22 AM | 1 min read

ലണ്ടൻ : അമേരിക്കയിലെ അവധിക്കാല വാരാന്ത്യത്തിന് മുന്നോടിയായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധനവ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ നടത്തുന്ന ശ്രമങ്ങളിൽ വിപണി പ്രകടിപ്പിക്കുന്ന ജാഗ്രതയാണ് വെള്ളിയാഴ്ച വിലയിൽ പ്രതിഫലിച്ചത്.


ഇന്ന് പുലർച്ചെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.24 ശതമാനം വർധിച്ച് ബാരലിന് 72.10 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 0.20 ശതമാനം ഉയർന്ന് ബാരലിന് 68.83 ഡോളറായി. ശനിയാഴ്ച യുഎസ് സ്വാതന്ത്ര്യദിന അവധിയായതിനാൽ വെള്ളിയാഴ്ച യുഎസ് വിപണികൾ അടഞ്ഞുകിടക്കുകയാണ്.


യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ലോകത്തിലെ പ്രതിദിന എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്തിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതും വിപണിക്ക് പ്രതീക്ഷയേകി. വിപണി വിഹിതം ഉറപ്പാക്കാനായി ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനുള്ള മത്സരത്തിലാണ് പ്രമുഖ എണ്ണ ഉൽപാദക രാജ്യങ്ങൾ.


യുഎസ് - ഇറാൻ ഇടക്കാല സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ ഒപെക് അംഗരാജ്യമായ കുവൈറ്റ് തങ്ങളുടെ കയറ്റുമതി വൻതോതിൽ വർധിപ്പിച്ചു. മെയ് മാസത്തിൽ പ്രതിദിനം 5,80,000 ബാരലായിരുന്ന കുവൈറ്റിന്റെ എണ്ണ ഉൽപാദനം ജൂൺ ആയപ്പോഴേക്കും പ്രതിദിനം 1.65 ദശലക്ഷം ബാരലായി കുത്തനെ ഉയർന്നുവെന്നാണ് റിപ്പോർട്ട്.


ഷിപ്പിംഗ് വിവരങ്ങൾ പ്രകാരം ആകെ 10 ദശലക്ഷം ബാരൽ സൗദി എണ്ണയുമായി കുറഞ്ഞത് അഞ്ച് സൂപ്പർടാങ്കറുകളെങ്കിലും ഇതിനോടകം ഹോർമുസ് കടലിടുക്ക് പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഏഷ്യൻ വിപണികളിലെ വിൽപനയ്ക്ക് കൂടുതൽ വേഗത പകരുക എന്ന ലക്ഷ്യത്തോടെ സൗദി അരാംകോ പരമ്പരാഗത രീതികളിൽ നിന്ന് മാറി താൽകാലിക വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള 'സ്പോട്ട് പ്രൈസിങ്' രീതിയിലേക്ക് മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home