അൾജീരിയൻ കടമ്പ കടന്ന് സ്വിറ്റ്‌സർലൻഡ്; പ്രീ ക്വാർട്ടറിൽ

FIFA World Cup |www.facebook.com/photo
ഹൂസ്‌റ്റൺ: ആഫ്രിക്കൻ ശക്തികളായ അൾജീരിയയെ തകർത്ത് സ്വിറ്റ്‌സർലൻഡ് ലോകകപ്പ് പ്രീ ക്വാർട്ടർ കടന്നു. പ്രധാന ടൂർണമെന്റുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സ്വിസ് സംഘം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൾജീരിയയെ തകർത്തത്. ബ്രീൽ എംബോളോയും ഡാൻ എൻഡോയുമാണ് ടീമിനായി ഗോൾ നേടിയത്. പ്രീ ക്വാർട്ടറിൽ കൊളംബിയ- ഘാന മത്സര വിജയികളാവും എതിരാളികൾ.
നിർണായക മത്സരത്തിൽ മികച്ച പന്തടക്കത്തോടെ അൾജീരിയയാണ് കളിമെനഞ്ഞത്. എന്നാൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ ടീമിന് കഴിയാതെപോയത് തിരിച്ചടിയായി. ആദ്യ മിനിറ്റുകളിൽ സ്വിസ് ഗോൾ മുഖത്ത് അൾജീരിയ വലിയ ആക്രമണങ്ങള്‍ നടത്തി. അഞ്ചാം മിനിറ്റിലും ഏഴാം മിനിറ്റിലും ഗോളിയെ പരീക്ഷിച്ചു. എന്നാൽ പ്രത്യാക്രമണത്തിലൂടെ പത്താം മിനിറ്റിൽ സ്വിസ് പട ലീഡ് നേടി. ജൊഹാൻ മൻസാംബിയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ. ബോക്സിനുള്ളിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ മൻസാംബി, അൾജീരിയൻ പ്രതിരോധത്തെ മറികടന്ന് ബ്രീൽ എംബോളോയ്ക്ക് ക്രോസ് നൽകുകയായിരുന്നു. മികച്ചൊരു ബാക്ക് ഹീല്‍ ടെച്ചിലൂടെ താരം പന്ത് ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്‌സർലൻഡ് ലീഡ് ഉയർത്തി. 46-ാം മിനിറ്റിൽ ഡാൻ എൻഡോയാണ് ഗോൾ നേടിയത്. പാഴായ നിരവധി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പിന്നീട് കണ്ടെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു. 1954ന് ശേഷം ക്വാർട്ടര്‍ പ്രവേശനമാണ് സ്വിറ്റ്‌സർലൻഡിന്റെ ലക്ഷ്യം. 12 തവണ ലോകകപ്പ് കളിച്ച ടീം മൂന്ന് തവണ ക്വാർട്ടറിൽ എത്തി. 1934, 38, 54 വർഷങ്ങളിലായിരുന്നു ക്വാർട്ടർ പ്രവേശനം.










0 comments