ad
Deshabhimani

വിപണിയിൽ പോസിറ്റീവ് തരംഗം; സെൻസെക്സും നിഫ്റ്റിയും മുന്നേറ്റത്തിൽ

Stock market

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 11:08 AM | 2 min read

മുംബൈ : യുഎസ് തൊഴിൽ വിപണിയിലെ മന്ദഗതി വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആഗോള സാമ്പത്തിക വിപണിയിൽ വൻ ചലനങ്ങൾ. യുഎസിൽ പലിശനിരക്ക് ഇനിയും വർധിപ്പിച്ചേക്കുമെന്ന ആശങ്കകൾ ഒഴിഞ്ഞതോടെ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികളും അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവിലയും കുതിച്ചുയർന്നു.


വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപകർ വീണ്ടും താല്പര്യം കാണിച്ച പശ്ചാത്തലത്തിൽ ഐടി കമ്പനികളുടെ കരുത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ആരംഭിച്ചത്. മറുഭാഗത്ത് പലിശഭീതി ഒഴിഞ്ഞതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് തിരിഞ്ഞത് ആഗോള വിപണിയിൽ സ്വർണ്ണവില 1 ശതമാനത്തിലധികം വർധിക്കാൻ കാരണമായി.


മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കായ 77,502.12ന് എതിരെ രാവിലെ 78,152.34 എന്ന ശക്തമായ നിലവാരത്തിലാണ് ബിഎസ്ഇ സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. രാവിലെ 9:16 ന് സെൻസെക്സ് 427.11 പോയിന്റ് ഉയർന്ന് 77,929.23 എന്ന നിരക്കിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 199.95 പോയിന്റ് കുതിച്ചുയർന്ന് 24,375.65 എന്ന റെക്കോർഡ് നിലവാരത്തിലുമെത്തി.


നിലവിൽ സെൻസെക്സ് 518.64 പോയിന്റ് അഥവാ 0.67 ശതമാനം നേട്ടത്തിൽ 78,020.76 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 168.20 അഥവാ 0.70 ശതമാനത്തിൽ 24,343.90 എന്ന ലെവലിലുമാണ് വ്യാപാരം നടത്തുന്നത്.


വ്യാപാരം ആരംഭിച്ച ഘട്ടത്തിൽ ആകെയുള്ള 16 പ്രധാന സെക്ടറുകളിൽ 15 എണ്ണവും പച്ചതൊട്ടു. സ്മോൾ-ക്യാപ് , മിഡ്-ക്യാപ് സൂചികകൾ യഥാക്രമം 0.5%, 0.4% വീതം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനത്തിന്റെ വലിയൊരു പങ്ക് യുഎസിൽ നിന്ന് കണ്ടെത്തുന്ന പ്രമുഖ ഐടി കമ്പനികളുടെ ഓഹരികൾ 1.9 ശതമാനം ഉയർന്നതാണ് വിപണിയുടെ കുതിപ്പിന് നേതൃത്വം നൽകിയത്.


യുഎസ് തൊഴിൽ വിപണി തണുക്കുകയാണെന്ന സൂചനകൾ പുറത്തുവന്നതോടെ വെള്ളിയാഴ്ച സ്വർണ്ണവില കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കിടയിലെ ആദ്യത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് നിലവിൽ സ്വർണ്ണവില നീങ്ങുന്നത്.


അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.3 ശതമാനം ഉയർന്ന് ഔൺസിന് 4,177.31 ഡോളറിലെത്തി. ജൂൺ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഓഗസ്റ്റിൽ ഡെലിവറി ചെയ്യേണ്ട യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1.6ശതമാനം വർധിച്ച് 4,190.70 ഡോളറിലെത്തിയിട്ടുണ്ട്.‍





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home