കൊളംബിയ കടക്കുമോ ഘാന; പ്രീ ക്വാർട്ടർ ബർത്ത് തേടി ആവേശപ്പോര്

ന്യൂയോർക്ക്: ആഫ്രിക്കൻ കരുത്തുമായി ഘാനയും ലാറ്റിനമേരിക്കൻ മാന്ത്രികതയുമായി കൊളംബിയയും പ്രീ ക്വാർട്ടർ ബർത്ത് തേടിയിറങ്ങുമ്പോൾ ലോകകപ്പിൽ വീണ്ടുമൊര് ആവേശപ്പോര്. ശനിയാഴ്ച രാവിലെ ഏഴിനാണ് മത്സരം. വേഗവും മികച്ച ശാരീരികക്ഷമതയും കൊണ്ട് എതിരാളികളെ വലയ്‌ക്കുന്ന ആഫ്രിക്കക്കാർക്ക് തന്ത്രപരമായ നീക്കങ്ങളും പന്തടക്കത്തിലെ മേൽക്കൈയും പുലർത്തുന്ന കൊളംബിയ കടുത്ത വെല്ലുവിളിയാകും. കരുത്തരായ പോർച്ചുഗൽ ഉൾപ്പെട്ട ഗ്രൂപ്പ് ‘കെ’ ജേതാക്കളായാണ് കൊളംബിയ നോക്കൗട്ടിലെത്തിയത്. മികച്ച മൂന്നാംസ്ഥാനക്കാരായാണ് ഘാനയുടെ മുന്നേറ്റം.
ഉസ്‌ബെക്കിസ്ഥാനെയും കോഗോയെയും പരാജയപ്പെടുത്തിയ കൊളംബിയ പോർച്ചുഗലുമായി ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. നാല് ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്. വിങ്ങർ ലൂയിസ് ഡയസിന്റെ തകർപ്പൻ ഫോമും മധ്യനിരയിൽ കളിനിയന്ത്രിക്കുന്ന ഹമേഷ് റോഡ്രിഗസിന്റെ പരിചയസന്പത്തും കൊളംബിയൻ സ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നു. ഇതിനോടകം രണ്ട് ഗോളുകൾ നേടിയ പ്രതിരോധക്കാരൻ ഡാനിയൽ മുനോസും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് കരുത്തുകാട്ടിയ ഘാന ക്രൊയേഷ്യയ്‌ക്കെതിരെ പൊരുതി വീഴുകയായിരുന്നു. തോമസ് പാർടി നയിക്കുന്ന മധ്യനിരയും പ്രതിരോധക്കോട്ടയുമാണ് ആഫ്രിക്കക്കാരുടെ കരുത്ത്.











0 comments