യുഎസ് - ഇറാൻ സംഘർഷം രൂക്ഷം; ബ്രെന്റ് ക്രൂഡ് 100 ഡോളർ കടന്നു

പ്രതീകാത്മക എഐ ചിത്രം
വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന അധിനിവേശ ആക്രമണങ്ങൾ ആഗോള സാമ്പത്തിക മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. യുഎസും ഇറാനും തമ്മിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു.
വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ സെപ്റ്റംബർ ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 100.66 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ 91.95 ഡോളറിലുമാണ് വ്യാപാരം നടത്തിയത്. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും വലിയ തോതിലുള്ള വില അസ്ഥിരത പ്രതിഫലിക്കുന്നുണ്ട്.
പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന പ്രതിരോധത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് തുടർച്ചയായ പതിമൂന്നാമത് രാത്രിയും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ ശാലകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ തകർത്തെന്നാണ് സാമ്രാജ്യത്വ സേന അവകാശപ്പെടുന്നത്. അതേസമയം, അന്താരാഷ്ട്ര സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിന് തുറന്നുതന്നെയിരിക്കുകയാണെന്നും യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും തറനിരപ്പിൽ ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന പ്രതിരോധ ആക്രമണങ്ങൾക്ക് ഇറാന് മേൽ കുറ്റം ചുമത്തി ഭീഷണികളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇറാന്റെ മണ്ണിൽ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, യുഎസ് കസ്റ്റഡിയിലുള്ള ഇറാന്റെ ഫണ്ടുകളിൽ നിന്ന് വൻ തുക കണ്ടുകെട്ടുമെന്ന സാമ്രാജ്യത്വ ധാർഷ്ട്യവും ട്രംപ് പ്രകടിപ്പിച്ചു.
യുഎസ് ഉപരോധവും ഏകപക്ഷീയമായ ആക്രമണങ്ങളും ആഗോള ഊർജ്ജ വിപണിയെ പൂർണ്ണമായി അട്ടിമറിച്ചിരിക്കുകയാണ്. കമ്മോഡിറ്റി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് പോലെ, മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഐസിഇ ബ്രെന്റ് 100 ഡോളർ കടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായതിന് പുറമെ, ചെങ്കടൽ വഴിയുള്ള വിതരണവും സുരക്ഷിതമല്ല. ഇതിനുപുറമെ, റഷ്യയിലെ സിപിസി ടെർമിനലിൽ നിന്ന് തങ്കറുകൾക്ക് നേരെ ഉക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾ കസാഖ്സ്ഥാൻ എണ്ണ വിതരണത്തെയും ബാധിച്ചിട്ടുണ്ട്.
യുഎസ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വ യുദ്ധ നയങ്ങൾ കാരണം വരും ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളറിലേക്ക് വരെ ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര വിപണി സൂചനകൾ നൽകുന്നത്. അമേരിക്കൻ അധിനിവേശത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിൽ ഇറാന്റെ പ്രതിരോധ സേനയും ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ യുദ്ധാന്തരീക്ഷം കൂടുതൽ രൂക്ഷമാകുകയാണ്.










0 comments