ഡൽഹി പ്രക്ഷോഭം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നൽകി ഇടതുപക്ഷ എംപിമാർ

ഫയൽ ചിത്രം
ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളും ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവും, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ നോട്ടീസ് നൽകി. രാജ്യസഭാ ചെയർമാന് ചട്ടം 267 പ്രകാരം ഡോ. ജോൺ ബ്രിട്ടാസ്, എ എ റഹീം, ഡോ. വി ശിവദാസൻ എന്നിവരാണ് നോട്ടീസ് സമർപ്പിച്ചത്.
പരീക്ഷാ ക്രമക്കേടുകളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. സമാധാനപരമായി നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമർത്തുന്നതിലും അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
നീറ്റ് വിവാദത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടർച്ചയായ അഞ്ചാം ദിവസവും പ്രക്ഷുബ്ധമാകും. വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവെക്കണമെന്നും, അതിനുശേഷം മാത്രമേ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറാവുകയുള്ളൂ എന്നുമാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്.
സഭയ്ക്കുള്ളിലും പുറത്തും ഇന്നും ശക്തമായ പ്രതിഷേധം ഉയർത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഇന്നലെ പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.










0 comments