print edition സമഗ്ര മാറ്റത്തിന് 3500 കോടി

വെെഷ്ണവ് ബാബു
Published on Nov 27, 2025, 04:20 AM | 3 min read
ചെളിക്കുണ്ടായ മൈതാനങ്ങളിൽ കാൽമുടന്തിവീണ കായികകേരളം പ്രതീക്ഷകളുടെ പുതിയ ട്രാക്കിൽ കുതിക്കുകയാണ്. പുതുതലമുറയോടു മമതയുള്ള ഭരണസംവിധാനത്തിനു കീഴിൽ കളി കാര്യമായപ്പോൾ മറന്നുവച്ച സ്വപ്‌നങ്ങൾ തിരിച്ചെടുത്ത് നമ്മുടെ കുട്ടികൾ വിജയമെഡലുകൾ അണിയുന്നു. എല്ലാവരും കളിക്കുന്ന കേരളമെന്ന ഗോളിനായി ഇടവേളയില്ലാതെ നമ്മളൊന്നിച്ച് പൊരുതിക്കയറുന്പോൾ, എതിരാളികളുടെ പ്രതിരോധക്കുരുക്കുകൾ പൊളിഞ്ഞടങ്ങുന്നു. സ്‌പോർട്‌സ് എല്ലാവരുടേതുമാകുന്നു...
തിരുവനന്തപുരം
സ്പോർട്‌സ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും സമഗ്ര കായിക നയം അവതരിപ്പിച്ചും അന്താരാഷ്ട്ര നിലവാരത്തിൽ കളിക്കളങ്ങൾ ഒരുക്കിയും കായിക കേരളത്തെ മാറ്റിപ്പണിയുകയാണ് എൽഡിഎഫ് സർക്കാർ. 2024 ജനുവരിയിൽ തിരുവനന്തപുരത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിച്ചു. എട്ട് വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്നുമുള്ള പ്രമുഖ കായിക വിദഗ്ധർ ഒത്തുചേർന്നപ്പോൾ കേരളത്തിന്റെ സാധ്യതകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി. ജനുവരി 23 മുതല്‍ 26 വരെ നടന്ന ഉച്ചകോടിയിൽ 5050 കോടിയുടെ നിക്ഷേപത്തിന് ധാരണയായി.
രണ്ടാം പിണറായി സർക്കാരിനുകീഴിൽ 2023ല്‍ കൊണ്ടുവന്നതാണ് സമഗ്രമായ കായിക നയം. എല്ലാവര്‍ക്കും സ്‌പോർട്‌സ്, സ്‌കൂള്‍ മുതല്‍ കായികപഠനം, വിദഗ്ധ പരിശീലനവും ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിച്ച് കായികതാരങ്ങളെ വളര്‍ത്തുക, കായിക സമ്പദ്‌വ്യവസ്ഥ വളര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. നയത്തിലെ നിർദേശങ്ങള്‍ നടപ്പാക്കിവരികയാണ്.
കിഫ്ബിയുടെയും കായികവകുപ്പിന്റെയും ഫണ്ട് ചേർത്ത് 3500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ് നടപ്പാക്കുന്നത്. കായിക സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച ഫുട്‌ബോള്‍, ക്രിക്കറ്റ് ലീഗുകളും മുന്നേറ്റത്തിന് ആക്കംകൂട്ടി. രാജ്യത്ത് ആദ്യമായി കോളേജ് സ്‌പോര്‍ട്‌സ് ലീഗിനും തുടക്കമിട്ടു. ലീഗ് നടത്തിപ്പ് സജീവമാക്കാന്‍ കോളേജ് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചുവരികയാണ്.
ലോക ട്രാക്കിലേക്ക് കേരളം
ലോക കായിക ഭൂപടത്തിൽ കേരളത്തെ കൂടുതല്‍ തിളക്കത്തോടെ അടയാളപ്പെടുത്തുകയാണ് അഷ്ഫാഖ്. 2026ല്‍ അമേരിക്കയില്‍ നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള സെലക്ഷനില്‍ മിന്നുംപ്രകടനമാണ് കാഴ്ചവച്ചത്. ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മാനദണ്ഡം 400 മീറ്ററിന് 47.40 സെക്കൻഡാണ്.
കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ദേശീയ മീറ്റിൽ 46.87 സെക്കൻഡിൽ അഷ്ഫാഖ് ഓടിയെത്തി. ഇന്ധനം പകര്‍ന്നതാകട്ടെ തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് സ്കൂളും പ്രിയപ്പെട്ട കോച്ച് അജിമോനും. ഇവിടുത്തെ പ്ലസ്‌ടു വിദ്യാർഥിയാണ് 18കാരനായ അഷ്‌ഫാഖ്. നാഷണൽ മീറ്റുകളിൽ നാല് സ്വർണവും രണ്ട് വെള്ളിയും നേടിയിട്ടുണ്ട്. തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം മഠത്തിപ്പറമ്പില്‍ അഷ്റഫിന്റെയും ജസീനയുടെയും മകനാണ്.
ജി വി രാജ സ്പോര്‍ട്സ് സ്‌കൂൾ കായിക വകുപ്പ് ഏറ്റെടുത്ത് 35 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ആറാം ക്ലാസ് മുതൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നു.
‘ആ കാലം ഓർക്കാൻ വയ്യ’
മുതിർന്ന പരിശീലകരോടും കായികതാരങ്ങളോടും യുഡിഎഫിന്റെ ഭരണകാലത്തെക്കുറിച്ച് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ‘ആ കാലം ഓർക്കാൻ വയ്യ’. കേരളത്തിന്റെ കായികമേഖല കൂമ്പടഞ്ഞ അവസ്ഥയിലായിരുന്നു. അവിടെനിന്നു ഒമ്പതുവർഷംകൊണ്ട് ഇന്നു കാണുന്ന നിലയിലേക്ക് കായികമേഖലയെ ഉയർത്തിയത് എൽഡിഎഫ് സർക്കാരാണ്.
യുഡിഎഫ് കാലത്ത് കായികമേഖലയ്ക്ക് നൽകേണ്ട ഫണ്ടുകളും പ്രോത്സാഹനങ്ങളും കൃത്യമായി നൽകിയില്ല. ദേശീയ കായികമേളകളിൽ ജേതാക്കളായ കായികതാരങ്ങൾക്കു പണം നൽകിയില്ല. തെരഞ്ഞെടുത്ത സ്-പോർട്സ് കൗൺസിലുകളെ പിരിച്ചുവിട്ട് രാഷ്ട്രീയപാർടി നോമിനികളെ നിയോഗിച്ചു. അഖിലേന്ത്യാ മത്സരങ്ങളിൽ പങ്കെടുക്കാൻ യാത്രാക്കൂലിപോലും ലഭിക്കാതെ കുട്ടികൾ പ്രതിസന്ധിയിലായ കാലമായിരുന്നു അത്.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് 70 ലക്ഷം രൂപ ചെലവിൽ
നിർമിച്ച വി എസ് സ്‌പോർട്‌സ് ഹബ്. കാടുകയറിയ മൈതാനത്തെ അത്യുഗ്രൻ ടർഫാക്കിയത് സമൂഹമാധ്യമങ്ങളടക്കം ഏറ്റെടുത്തു. ഇവിടെ കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനവും നൽകുന്നു
പഞ്ചായത്ത് സ്പോർട്‌സ് കൗൺസിൽ
ജനാധിപത്യരീതിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ പുഃനസംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേക കായിക ഇനത്തിന്റെയും ജില്ലകളുടെയും ചുമതലകള്‍ നല്‍കുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപന തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത് കേരളമാണ്.
‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതി ആരംഭിച്ചു. 88 കോടി രൂപ അനുവദിച്ചു. 184 കളിക്കളങ്ങൾക്ക് അനുമതി നൽകി. ആദ്യഘട്ടത്തിലെ 124 കളിക്കളത്തിൽ 22 എണ്ണം പൂർത്തിയാക്കി.
‘ഇൻക്ലൂസീവ് സ്പോർട്‌സ്’
സ്കൂൾ ഒളിമ്പിക്സിനൊപ്പം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച ‘ഇൻക്ലൂസീവ് സ്പോർട്‌സ്’. വിദ്യാഭ്യാസ വകുപ്പിന്റേതായിരുന്നു ആശയം. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ സ്‌റ്റേഡിയം 10 കോടി രൂപ ചെലവില്‍ ഒറ്റപ്പാലത്ത് നിര്‍മിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുന്ന ഭിന്നശേഷിക്കാർക്ക് പാരിതോഷികം.
ഗോള്‍ നേടാനൊരു പഞ്ച്
അഞ്ച് വയസ്സ് മുതലുള്ള കുട്ടികളെ രാജ്യാന്തര നിലവാരത്തിലുള്ള കളിക്കാരാക്കാനായി ‘ഗോള്‍’ പദ്ധതിയിൽ 1000 കേന്ദ്രങ്ങളിലായി ഒരുലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. ഫിഫയുടെയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെയും സഹകരണത്തോടെയായിരുന്നു പരിശീലനം. മുന്‍ ദേശീയ താരങ്ങളെ ജില്ലകളിൽ അംബാസിഡർമാരാക്കി പഞ്ചായത്ത് സമിതിവഴിയാണ് പദ്ധതി നടപ്പാക്കിയത്.
ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികൾക്കും ലീഗ് മത്സരങ്ങളും സംഘടിപ്പിച്ചു.
വിദഗ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രങ്ങൾ വീതവും തുടങ്ങി. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് പദ്ധതി ആരംഭിച്ചു.
ജൂഡോ പരിശീലനത്തിന് ‘ജൂഡോക്കോ’യും ബോക്‌സിങ് പരിശീലനത്തിന് ‘പഞ്ച്’ പദ്ധതിയും സ്‌കൂളുകളില്‍ ആരംഭിച്ചു. ബോക്‌സിങ് അഞ്ച് കേന്ദ്രങ്ങളിലും ജൂഡോ 10 കേന്ദ്രങ്ങളിലുമാണ് തുടങ്ങിയത്. ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനത്തിന് ‘ഹൂപ്‌സ്’ പദ്ധതി ആറ് സ്‌കൂളുകളില്‍ തുടങ്ങി.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി അക്കാദമി തുടങ്ങി. കുമാരപുരത്ത് ടെന്നീസ് അക്കാദമിയും തുടങ്ങി. വയനാട് പുല്‍പ്പള്ളിയില്‍ എട്ട് ഏക്കറിൽ ഏഴു കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള ആര്‍ച്ചറി അക്കാദമി നിര്‍മാണം തുടങ്ങി. പ്രൈമറി വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ‘ഹെല്‍ത്തി കിഡ്‌സ്’ പദ്ധതി 55 സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു. വ്യായാമ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.










0 comments