142 കോടി ചെലവിൽ 57 മത്സ്യമാര്‍ക്കറ്റുകൾ ആധുനികവല്‍ക്കരിക്കുന്നു , 2431 തീരദേശ റോഡിന് 1142.43 കോടി
print edition കടലേ നീ കണ്ടുവോ ഞങ്ങളുടെ തീരത്തെ...

തിരുവനന്തപുരം മുട്ടത്തറയിലെ പുനർഗേഹം ഫ്ലാറ്റുകൾ
സുനീഷ് ജോ
Published on Dec 04, 2025, 03:02 AM | 2 min read
ഇരമ്പിയെത്തുന്ന തിരമാലകളെ പുതിയതീരം വിസ്‌മയിപ്പിക്കുന്നുണ്ട്.
വറുതിയുടെ നിഴൽവീണിരുന്ന പാതകളിൽ ജീവിതം തളിർക്കുന്നതുകണ്ട് കടൽ ഉള്ളറിഞ്ഞ് ചിരിക്കുന്നു. അടച്ചുറപ്പുള്ള വീടും ജീവിതസൗകര്യങ്ങളും ഉറപ്പാക്കി എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ച കേരളത്തിന്റെ സൈന്യം അതിജീവനത്തിന്റെ പുതുവഴി തെളിക്കുകയാണ്. നിറചിരിയോടെ തിരകൾക്കൊപ്പം തുള്ളിച്ചാടുന്ന കുട്ടികൾ വിളിച്ചുചോദിക്കുന്നു.. കടലേ നീ കണ്ടുവോ ഞങ്ങളുടെ തീരത്തെ...
തിരുവനന്തപുരം
മത്സ്യമേഖലയിൽ എൽഡിഎഫ് കൊണ്ടുവന്നത് വമ്പൻമാറ്റങ്ങൾ. ജീവിത സാഹചര്യങ്ങളിലും തൊഴിലിടത്തിലുമെല്ലാം അത് പ്രതിഫലിച്ചു. 2024ൽ രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനമായി കേരളവും മികച്ച മറൈൻ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടു. മത്സ്യസമ്പത്ത് സംരക്ഷണത്തിലും പരിപാലനത്തിലും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും കേരളം കാണിച്ച മാതൃക പരിഗണിച്ചായിരുന്നു അവാർഡ്.

ശാസ്ത്രീയ കൃഷിരീതികള്‍ നടപ്പാക്കിയതോടെ 2016ല്‍ 20,000 മെട്രിക് ടണ്ണായിരുന്ന ഉൾനാടൻ മത്സ്യ ഉൽപ്പാദനം 2025ൽ 41,175 മെട്രിക് ടണ്ണായി ഉയർന്നു. മത്സ്യോൽപ്പാദനം ഇരിട്ടിയാക്കാനാണ് ജനകീയ മത്സ്യകൃഷി ആവിഷ്‌കരിച്ചത്. കര്‍ഷകര്‍ക്ക് തീറ്റയ്‌ക്ക് 40 ശതമാനവും മത്സ്യവിത്തിന് 70–100ശതമാനവും സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നു. 4951 ഹെക്‌ടര്‍ പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും കൃഷിയും 4319 ഹെക്‌ടര്‍ കുളങ്ങളില്‍ മറ്റു മത്സ്യകൃഷി രീതികളും വ്യാപിപ്പിച്ചു. കടലിലെ മത്സ്യോൽപ്പാദനം വർധിപ്പിക്കാൻ കൃത്രിമപാരുകൾ സ്ഥാപിക്കുന്ന നടപടിയും ഉൗർജിതമാക്കി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് 520 എഫ്‌ആർപി യാനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകി. തത്സമയ ആശയവിനിമയത്തിന് ട്രാൻസ്പോണ്ടറുകളും സൗജന്യമായി വിതരണംചെയ്‌തു. 2018–19 മുതൽ മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ വിഹിതമാണ്.

ഉറപ്പാണ് പുനരധിവാസം
കടലാക്രമണ ഭീഷണി മേഖലയിൽനിന്ന് ‘പുനർഗേഹം’ പദ്ധതിയിലൂടെ നാലര വർഷത്തിനിടെ പുനരധിവസിപ്പിച്ചത് 3363 കുടുംബങ്ങളെ. പദ്ധതിയിൽ 2625 കുടുംബങ്ങൾ പുതിയ വീട് നിർമിച്ചു. 738 കുടുംബങ്ങൾക്ക് ഫ്ളാറ്റും നൽകി. 1271 വീടുകളുടെയും 788 ഫ്ലാറ്റുകളുടെയും പണി പുരോഗമിക്കുകയാണ്. ഇത് രണ്ടും ചേർത്താൽ സന്നദ്ധത അറിയിച്ചവരുടെ 59.53 ശതമാനംവരും.
വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനകത്തുള്ള കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കിയത്. 22,174 കുടുംബങ്ങളിൽ 9,104 കുടുംബങ്ങളാണ് ഇതുവരെ മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 250 കോടിയും സംസ്ഥാന വിഹിതത്തിൽനിന്ന് 243.41 കോടിയും ഉൾപ്പെടെ 493.41 കോടി അനുവദിച്ചു. 450.72 കോടി രൂപ ചെലവഴിച്ചു.

യുഡിഎഫ് കാലത്ത് വീട് കിട്ടാൻ നറുക്ക്
ജീവിതത്തിനും ജീവനും ഒരു സുരക്ഷയുമില്ലാത്ത കാലമുണ്ടായിരുന്നു മത്സ്യത്തൊഴിലാളികൾക്ക്. 2011–16 വരെ യുഡിഎഫ് ഭരിച്ച ദുരിതകാലം. മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിക്കാൻ ഗ്രാന്റ് ലഭിക്കണമെങ്കിൽ കലക്‌ടേററ്റിൽ പോയി നറുക്കെടുപ്പിൽ പങ്കെടുക്കേണ്ട സ്ഥിതി. നറുക്കെടുപ്പിൽ ജേതാക്കളായിട്ടും ഗ്രാന്റ് കിട്ടാത്തവരായിരുന്നു കൂടുതൽ. വളം നിർമാണത്തിന് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ഫിഷ് മീൽ ഫാക്ടറികളിലേക്ക് ദിവസവും കേരളത്തിലെ തുറമുഖങ്ങളിൽനിന്ന് ലോഡുകണക്കിന് ചെറുമത്സ്യങ്ങളെയാണ് അന്ന് കടത്തിയത്. പ്രശ്നം പരിഹരിക്കാൻ കാര്യമായ ഒരു നടപടിയും സർക്കാർ എടുത്തില്ല.
തീരക്കടലിലും ആഴക്കടലിലും മീൻ പിടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും യുഡിഎഫ് ചെറുവിരലനക്കിയില്ല. കപ്പലുകളിടിച്ച് വള്ളങ്ങളും ബോട്ടുകളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. മത്സ്യത്തൊഴിലാളികൾക്കായി 2006–11ലെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കടാശ്വാസ പദ്ധതി യുഡിഎഫ് അട്ടിമറിക്കുകയും ചെയ്‌തു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കായുണ്ടായിരുന്ന പ്രത്യേക പദ്ധതികളും സഹായധനങ്ങളും യുഡിഎഫ് നിർത്തലാക്കി. വള്ളം, വല എന്നിവയ്ക്കും മത്സ്യസംസ്‌കരണത്തിനും നൽകിയിരുന്ന സഹായധനങ്ങളും നിർത്തലാക്കി. സ്ത്രീകൾക്കായി മത്സ്യവിപണനത്തിനും സംസ്‌കരണത്തിനും യൂണിറ്റ് ആരംഭിക്കാനും വാഹനങ്ങൾക്കുമായി നൽകിയിരുന്ന സഹായങ്ങളും അവസാനിപ്പിച്ചു.









0 comments