print edition ഇരുളകന്ന ഇടമലക്കുടി

ഇടുക്കി ഇടമലക്കുടിയിലെ വീടുകളിൽ വൈദ്യുതി എത്തിച്ചപ്പോൾ (ഫയൽ ചിത്രം)
കെ ടി രാജീവ്
Published on Dec 03, 2025, 02:16 AM | 1 min read
മൂന്നാർ
ഇരുളകന്ന സന്തോഷത്തെളിച്ചമുണ്ട് ഇടമലക്കുടിക്ക്. ഒന്നും അസാധ്യമല്ലെന്ന് എൽഡിഎഫ് സർക്കാർ തെളിയിച്ചപ്പോൾ 2017ൽ ചരിത്രനിമിഷത്തിനാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്ത് സാക്ഷിയായത്. ഭൂഗർഭ കേബിളിലൂടെ കുടിയിൽ വൈദ്യുതിയെത്തിച്ചപ്പോൾ നാടാകെ നിറചിരി വിരിഞ്ഞു.
‘ഞങ്ങൾക്ക് വെളിച്ചവും വെള്ളവും തന്നത് ഇൗ സർക്കാരാണ്. എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴാണ് ഞങ്ങക്ക് നല്ല കാര്യങ്ങൾ ചെയ്യുന്നത്’– ഇടമലക്കുടി ഇടലിപ്പാറക്കുടിയിലെ സെൽവകുമാർ സന്തോഷനിമിഷങ്ങൾ ഓർത്തെടുത്തു. ഒന്നാം പിണറായി സർക്കാർ സമ്പൂർണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ വൈദ്യുതിയെത്തിച്ചത്. ഇതിനായി 2017ൽ എൽഡിഎഫ് സർക്കാർ ധീരമായ നടപടികളെടുത്തു. മൂന്നാറിൽനിന്ന് 36 കിലോമീറ്റർ അകലെയുള്ള പ്രദേശത്തേക്ക് കൊടുംവനത്തിലൂടെ വൈദ്യുതിലൈനെടുക്കുന്നത് അപ്രായോഗികമായതിനാൽ കേബിളിടാൻ തീരുമാനിച്ചു. അന്നത്തെ വൈദ്യുതി മന്ത്രി എം എം മണി പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി.
പെട്ടിമുടിയിൽനിന്ന് 13 കിലോമീറ്റർ ഭൂഗർഭ കേബിൾ വഴി ആദ്യകുടിയായ ഇഡലിപ്പാറക്കുടിയിലേക്ക് വൈദ്യുതിയെത്തി. രണ്ട് കുടികൾക്കായി ഒരു ട്രാൻസ്-ഫോമർ. സോളാർ വെളിച്ചവും. ചരിത്ര ദൗത്യം ഏറ്റെടുക്കാൻ കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷനും ഒപ്പംനിന്നു. മൂന്നു ജില്ലകളിലെ 40 ജീവനക്കാർ ഒരുമാസം രാപ്പകൽ അധ്വാനിച്ചു. വയറിങ് സാമഗ്രികൾ തലച്ചുമടാക്കി നടന്നുപോയാണ് 250 വീടുകൾ വൈദ്യുതീകരിച്ചത്.










0 comments