വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം: മൂന്നംഗ സംഘം പിടിയിൽ

പ്രതീകാത്മക ചിത്രം
കാസർകോട്: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആണ് സംഭവം. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാൻ, അമീർ, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എആർ ക്യാംപിലെ പൊലീസുകാരൻ സന്ദീപിനാണ് കുത്തേറ്റത്.
ചൊവ്വ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കൺട്രോൾ റൂം എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കറന്തക്കാട് ഭാഗത്തുനിന്നും ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് തടഞ്ഞുനിർത്തി.
എന്നാൽ പരിശോധനയ്ക്കിടെ ഇവർ പൊലീസുകാരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ പൊലീസുകാരനായ സന്ദീപിന്റെ കഴുത്തിനു നേരെ ബൈക്ക് യാത്രക്കാരിലൊരാൾ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. ആക്രമണം തടയുന്നതിനിടയിൽ സന്ദീപിന്റെ വലതു കൈവെള്ളയ്ക്കാണ് കുത്തേറ്റത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാർ ചേർന്ന് മൂന്നംഗ സംഘത്തെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.










0 comments