അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീം കോടതി
ഹൈക്കോടതി ജഡ്ജിമാർക്കെതിരായ അഴിമതി കേസിൽ ഇടപെടാമോ: ലോക്പാലിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാർക്ക് എതിരായ അഴിമതി ആരോപണങ്ങൾ പരിഗണിക്കാൻ അധികാരമുണ്ടെന്ന ലോക്പാൽ ഉത്തരവ് സുപ്രീം കോടതി തള്ളി. ലോക്പാൽ തീരുമാനം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച കോടതി സ്വമേധയാ കേസ് എടുത്ത് നോട്ടീസ് അയക്കുകയും ചെയ്തു.
ഹൈക്കോടതി ജഡ്ജിമാർക്ക് എതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ ഫുൾ ബെഞ്ച് ജനുവരിയിൽ ഉത്തരവ് ഇറക്കിയിരുന്നു. മുൻ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് എതിരായ അഴിമതി ആരോപണ പരാതി പരിഗണിക്കുമ്പോഴായിരുന്നു ഇത്. സുപ്രീം കോടതി ജഡ്ജിമാർ പരിധിയിൽ വരില്ലെന്ന് നീരീക്ഷിച്ച ലോക്പാൽ പരാതി സ്വീകരിച്ചില്ല.
എന്നാൽ ഹൈക്കോടതി ജഡ്ജിമാർ പൊതു പ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുമെന്ന് വിലയിരുത്തി. 2013 ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരം ഉണ്ടെന്ന് നിരീക്ഷിക്കയും ചെയ്തു. ജനുവരി എട്ടിനായിരുന്നു ഇത്.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ
ജനുവരി 27ന് ഒരു ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവെയും ലോക്പാൽ ഇതേ നിരീക്ഷണം ആവർത്തിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി സിവിൽ കേസിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാൻ ശ്രമിച്ച കേസാണ് അന്ന് പരിഗണിച്ചത്.
ജസ്റ്റിസ് മാരായ ബി ആർ ഗവായ്, സൂര്യ കാന്ത്, അഭയ് എസ്. ഓക എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ലോക്പാൽ ഉത്തരവ് സ്റ്റേ ചെയ്തത്.
ആരോപണ വിധേയനായ ജഡ്ജിയുടെ പേര് പരസ്യപ്പെടുത്തുന്നതും സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കും.









0 comments