സ്വിഗ്ഗി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം/ ആറ്റിങ്ങൽ
മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ജില്ലയിലെ സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിച്ചു. 23ന് പ്രശ്‌നങ്ങൾ മാനേജ്മെന്റുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ഉറപ്പിലാണ് സംയുക്ത സമരസമിതി നേതൃത്വത്തിലുള്ള പണിമുടക്ക് അവസാനിപ്പിച്ചത്.
തിരുവനന്തപുരത്ത് സിഐടിയു ജില്ലാ സെക്രട്ടറി ജയൻബാബു പണിമുടക്ക് ഉദ്‌ഘാടനം ചെയ്‌തു. സംയുക്ത സമരസമിതി ചെയർമാൻ മഹേഷ് കുമാർ അധ്യക്ഷനായി.
സംയുക്ത സമരസമിതി കൺവീനർ ബി എസ് അജിൻ, ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ഗിരീഷ് ചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ ജെ സുക്കാർണോ, ഐൻടിയുസി സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്, ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങലിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയ പ്രസിഡന്റ് എം മുരളി, ഹിഷാം ആലംകോട്, എസ് മഹേഷ് കുമാർ, ആർ എസ് അരുൺ, ഇല്യാസ് എന്നിവർ സംസാരിച്ചു.
ശമ്പളപരിഷ്കരണം നടപ്പാക്കുക, സാലറി സ്ലിപ് നൽകുക, നിലവിലെ ഇൻസെന്റീവ് നിലനിർത്തിക്കൊണ്ട് ആകെ ദൂരത്തിന്റെ ആദ്യത്തെ മൂന്നു കിലോമീറ്റർ 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്റർ 10 രൂപയുമാക്കി വേതനം നിശ്ചയിക്കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം ചെയ്യുന്നത് അവസാനിപ്പിക്കുക, ബ്ലോക്ക് ചെയ്ത എല്ലാ ഐഡികളും ആക്ടിവേറ്റ് ചെയ്യുക തുടങ്ങി 13 ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
Tags
Related News

0 comments