നവകേരള നിർമാണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ചിറ്റാർ
സംസ്ഥാന സർക്കാരിന്റെ നവകേരള നിർമ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ സീതത്തോട്ടിൽ നിർവഹിച്ചു.
മഹാപ്രളയത്തിൽ വീടുകൾ പൂർണമായും ഭാഗികമായും നഷ്ടപെട്ടവർക്ക് സഹായഹസ്തം ഒരുക്കുന്ന സർക്കാർ പദ്ധതിക്കാണ് ഇതോടെ തുടക്കമായിട്ടുള്ളത്.പ്രളയത്തിൽ തകർന്ന കേരളത്തിലെ എല്ലാ വീടുകളും സർക്കാർ പുന:സൃഷ്ടിക്കും.
ഭാഗികമായി വീടുകൾ തകർന്നവർക്കും കൃഷിഭൂമിയും ജിവനോപാധികൾ നഷ്ടപെട്ടവർക്കും സഹായം എത്തിക്കും. നമ്മുടെ നാടിന് ഗൾഫ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ നിരസിച്ച കേന്ദ്ര സർക്കാർ സത്യത്തിൽ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലയിൽ 700 വീടുകൾ പൂർണമായും 17000 വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇവയെല്ലാം പുന:സൃഷ്ടിക്കാൻ സമയബന്ധിതമായി പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്ന സംരംഭമാണിത്. സിസംബറിൽ പണികൾ ആരംഭിച്ച് 2019 മെയ് അവസാനത്തോടെ നിർമ്മാണങ്ങൾ പൂർത്തികരിച്ച് വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരളം പദ്ധതിക്ക് സ്വദേശത്തു നിന്നും വിദേശത്തു നിന്നും വ്യക്തികളും സംഘടനകളും മികച്ച സഹായം നൽകുന്നുണ്ട്.
ചിറ്റാർ സീതത്തോട് മേഖലകളിൽ തകർന്ന വീടുകൾ പുന:സൃഷ്ട്രിക്കാൻ പ്രമുഖ പ്രവാസി വ്യവസായി വി കെ എൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ് കുര്യനും സഹകരിക്കുന്നുണ്ട്. ഇരു പഞ്ചായത്തുകളിലുമായി പൂർണമായി തകർന്ന 52 വീടുകൾ പുനർനിർമ്മിക്കാൻ സർക്കാർ സഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെ മൂന്നുലക്ഷം രൂപ വീതവും ഭാഗികമായി തകർന്ന വീടുകൾക്കായി ഒരു കോടി രൂപയും വികെഎൽ ഗ്രൂപ്പ് നൽകും. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ ആദ്യ ഘട്ടത്തിൽ 10 കോടി രൂപയുടെ സഹായം വികെഎൽ കമ്പനി നൽകിയിരുന്നു.
അടൂർ പ്രകാശ‌് എംഎൽഎ അധ്യക്ഷനായി. ചടങ്ങിൽ വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ് കുര്യനെ മന്ത്രി ആദരിച്ചു. രാജു ഏബ്രഹാം എംഎൽ എ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്,ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാമധു, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്, ഓമന ശ്രിധരൻ, ഷാനു സലീം, ജേക്കബ് വളയം പള്ളി, ജനറൽ കൺവീനർ പി ആർ പ്രമോദ്, ജി നന്ദകുമാർ, രാജുവട്ട മല ,ഡപ്യൂട്ടി കലക്ടർ എസ് ശിവപ്രസാദ്, എന്നിവർ സംസാരിച്ചു.









0 comments