ഡൽഹി മാർച്ച‌് ചരിത്രസംഭവമാകും: വിജു കൃഷ‌്ണൻ

പാലക്കാട‌്
നരേന്ദ്രമോഡി സർക്കാരിന്റെ കർഷകവിരുദ്ധ– തൊഴിലാളിവിരുദ്ധ നയങ്ങൾെക്കെതിരെ സെപ‌്തംബർ അഞ്ചിന‌് നടക്കുന്ന ഡൽഹിമാർച്ച‌് ചരിത്രസംഭവമാകുമെന്ന‌് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ പറഞ്ഞു. കാർഷിക പ്രതിസന്ധിയുടെ അടിവേരുകളും പ്രതിരോധസമരങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നോട്ട‌്നിരോധനത്തിലൂടെ കർഷകനെ ദ്രോഹിച്ച ബിജെപി സർക്കാർ കർഷകനെ കന്നുകാലിവളർത്തി ജീവിക്കാനും അനുവദിക്കുന്നില്ല. മുസ്ലിങ്ങളെ പശുവിന്റെ പേരിൽ വർഗീയമായി ആക്രമിക്കുകയാണ‌്. പെഹലുഖാനും ഉമർഖാനും അടക്കമുള്ളവർ ഇതിന്റെ ഉദാഹരണമാണ‌്. യുപിഎ സർക്കാരിനെതിരെ അഴിമതി ആരോപിച്ച‌് കർഷകന‌് പുതുജീവിതം വാഗ‌്ദാനം ചെയ‌്ത‌് അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകനെ വഞ്ചിക്കുകയാണെന്നും വിജു കൃഷ‌്ണൻ പറഞ്ഞു. കർഷകരുടെ ഭൂമി അന്യായമായി ഏറ്റെടുക്കുകയാണ‌്. മറ്റ‌് സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുക്കലും കേരളത്തിലെ ഭൂമി ഏറ്റെടുക്കലും താരതമ്യം ചെയ്യാനാകില്ല. കേരളത്തിൽ 1957ലുണ്ടായ പല മാറ്റങ്ങളും പല സംസ്ഥാനങ്ങളിലും ഇന്നും വന്നിട്ടില്ല.
തമിഴ‌്നാട‌് മുതൽ ഹിമാചൽവരെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ദുരിതത്തിലാണ‌്. ബിജെപി ഭരണത്തിൽ ജീവിതം ദുസ്സഹമായ കർഷകർ ഇന്ന‌് ഇടതുപക്ഷത്തോടൊപ്പമാണ‌് – വി ജു കൃഷ‌്ണൻ പറഞ്ഞു. ബാങ്ക‌്, ടെലികോം, ഇൻഷുറൻസ‌് മേഖലയിലെ തൊഴിലാളികളുടെ കോ–ഒാഡിനേഷൻ കമ്മിറ്റിയാണ‌് പ്രഭാഷണം സംഘടിപ്പിച്ചത‌്. ജില്ലാ ബാങ്ക‌് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി ആർ പരമേശ്വരൻ അധ്യക്ഷനായി. സജി വർഗീസ‌് സ്വാഗതവും സി നാരായൺ നന്ദിയും പറഞ്ഞു.









0 comments