ad
Deshabhimani

നടപടികള്‍ പൂര്‍ത്തിയായി; 38 പേര്‍ക്കുകൂടി ബിഡിഎസില്‍ പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2018, 01:26 PM | 0 min read

തിരുവനന്തപുരം > കുട്ടികള്‍ തിരികെ പ്രവേശനം നേടാത്ത ബിഡിഎസ് സീറ്റുകളിലേക്ക് വെള്ളിയാഴ്‌ച പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തിയ സ്‌പോട്ട് അഡ്‌മിഷനില്‍ 38 പേര്‍കൂടി പ്രവേശനം നേടി.

സെപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തിയ മോപ് അപ് കൗണ്‍സിലിങില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം ലഭിക്കുകയും എന്നാല്‍ നാല് കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് എട്ട്, ഒമ്പത് തീയതികളില്‍ നടത്തിയ പുനക്രമീകരിച്ച കൗണ്‍സിലിങില്‍ പ്രവേശനം നേടാന്‍ കഴിയാതെ പോകുകയും ചെയ്ത 102 ബിഡിഎസ് വിദ്യാര്‍ഥികള്‍ക്ക് അവര്‍ നേരത്തെ അഡ്മിഷന്‍ നേടിയിരുന്ന ബിഡിഎസ് സീറ്റുകളില്‍ തിരികെ പ്രവേശിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനകം 64 പേര്‍ മാത്രമാണ് തിരികെ പ്രവേശനം നേടിയത്. ഒഴിഞ്ഞുകിടന്ന 38 സീറ്റുകളില്‍ വെള്ളിയാഴ്ച രാവിലെ മൈഡിക്കല്‍ കോളേജ് പഴയ ഓഡിറ്റോറിയത്തില്‍ നടത്തിയ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുത്തവരിലെ ഉയര്‍ന്ന റാങ്കുകാരെ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ദന്തല്‍ കോളേജുകളിലെ ഏഴുസീറ്റുകള്‍ ഉള്‍പ്പെടെയാണ് നികത്തിയത്.സര്‍ക്കാര്‍ ബിഡിഎസ് സീറ്റില്‍ 3722 സ്റ്ററ്റ് റാങ്ക് വരെയാണ് പ്രവേശനം നേടിയത്. സ്വാശ്രയ ബിഡിഎസ് സീറ്റുകളില്‍ 19311 റാങ്ക് വരെ പ്രവേശനം നേടി. രാജ്യത്ത് ബിഡിഎസ് പ്രവേശന നടപടികള്‍ അവസാനപ്പിക്കേണ്ടുന്ന അവസാന ദിവസം ശനിയാഴ്ചയാണ്. ഇതിനകം സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ ഒഴിവുകളെല്ലാം പരാതികളില്ലാതെ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് തീര്‍ക്കാനായി.

സുപ്രീംകോടതി സ്‌റ്റേ ഉത്തരവുള്ള നാല് മെഡിക്കല്‍ കോളേജിലെ 550 എംബിബിഎസ് സീറ്റുകളിലെ പ്രവേശന നടപടികള്‍ മാത്രമാണ് ബാക്കിയുള്ളത്. രാജ്യത്ത് എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടുന്ന ദിവസം സെപ്തമ്പര്‍ 10 ആയിരുന്നു. എന്നാല്‍ നാല് കോളേജുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നിട്ടില്ല. 17ന് കേസ് കോടതി വീണ്ടും പരിഗണിക്കും.അന്തിമ ഉത്തരവില്‍ സ്‌റ്റേ നീക്കിയാല്‍ പ്രവേശനത്തിന് കൂടുതല്‍ ദിവസങ്ങള്‍ കോടതിതന്നെ അനുവദിക്കണം. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് കാക്കുകയാണെന്ന് പ്രവേശന കമീഷണര്‍ പി കെ സുധീര്‍ബാബു പറഞ്ഞു.



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home