കണ്ണൂര്‍ സർവകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; 67 ല്‍ 55 കോളേജുകളും വിജയക്കൊടി നാട്ടി എസ്എഫ്ഐ

കണ്ണൂർ > കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻവിജയം. കണ്ണൂർ, കാസർകോട് ജില്ലകളിലെ 67 കോളേജുകളിൽ 55ലും എസ്എഫ്ഐ ചരിത്രവിജയം നേടി. ആകെ 79 കൗൺസിലർമാരിൽ 63 എസ്എഫ്ഐക്കാണ്. കണ്ണൂർ ജില്ലയിൽ 24 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 21ൽ 15 കോളേജ് യൂണിയനുകൾ എസ്എഫ്ഐ നേടി. 12 ഇടത്ത് മുഴുവൻ സീറ്റും എസ്എഫ്ഐക്കാണ്.
കാസർകോട് 22 കോളേജുകളിൽ 16 എസ്എഫ്ഐയാണ്. പത്തിടത്ത് മുഴുവൻ സീറ്റും നേടിയ എസ്എഫ്ഐ ആറിടത്ത് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂരിൽ കഴിഞ്ഞ വർഷം കെഎസ്യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എംജി കോളേജ്, എടത്തൊട്ടി ഡീപോൾ കോളേജും കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് റദ്ദാക്കിയ പയ്യന്നൂർ കോളേജിലും ചെണ്ടയാട് എംജി കോളേജിലും മുഴുവൻ സീറ്റിലും വിജയിച്ച് എസ്എഫ്ഐ യൂണിയൻ പിടിച്ചു.
കെഎസ്‌യു‐ എംഎസ്എഫ് സംഖ്യം ചേർന്ന് മത്സരിച്ച കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ എസ്എൻ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മട്ടന്നൂർ പഴശ്ശിരാജ എൻഎസ് എസ് കോളേജ്, പെരിങ്ങോം ഗവ. കോളേജ്, തലശ്ശേരി ഗവ. കോളേജ് ചൊക്ലി, വീർപാട് എസ്എൻ കോളേജ്, തോട്ടട എസ്എൻജി, ശ്രീകണ്ഠപുരം എസ്ഇഎസ് സെൽഫിനാൻസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടിൽ അഞ്ച് സീറ്റ് നേടി യൂണിയൻ ഭരണം നിലനിർത്തി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നാല് സീറ്റിലും തളിപ്പറമ്പ് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 സീറ്റിലും എസ്എഫ്ഐ വിജയിച്ചു.









0 comments