അപകടമരണം: സ്വകാര്യബസിന്റെ പെർമിറ്റ് 6 മാസം റദ്ദാക്കും , ബ്ലാക്ക് സ്‌പോട്ടിൽ ഇന്നുമുതൽ പ്രത്യേക പരിശോധന

തിരുവനന്തപുരം
വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാൻ ബ്ലാക്ക് സ്‌പോട്ടു(അപകടമേഖല)കളിൽ പ്രത്യേക വാഹന പരിശോധനയുൾപ്പെടെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ബ്ലാക്ക് സ്‌പോട്ടിൽ ബുധനാഴ്‌ച മുതലാണ് പരിശോധന.
ചൊവ്വാഴ്‌ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ആശ്രദ്ധമായ ഡ്രൈവിങ് കാരണം സ്വകാര്യ ബസ്സിടിച്ച് മരണം സംഭവിച്ചാൽ ബസിന്റെ പെർമിറ്റ് ആറ് മാസത്തേക്കും ഗുരുതരമായി പരിക്കേറ്റാൽ മൂന്ന് മാസത്തേക്കും, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിക്ക് പുറമെയാണിതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ ബസ്സുകളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ക്രിമിനൽ കേസിൽപ്പെട്ടവരുടെ നിയമനം തടയനാനാണിത്. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പെരുമാറ്റ രീതിയും റോഡ് ഗതാഗതക്രമങ്ങളും പരിശീലിപ്പിക്കും. ഡ്രൈവർ വേഗമെടുക്കുന്നത് ഉടമയ്‌ക്ക് കൂടി വേണ്ടിയാണ്. അതുകൊണ്ടാണ് നടപടി കടുപ്പിക്കുന്നത്. മത്സരയോട്ടങ്ങളിലെ അപകടങ്ങളിൽ ഉടമയ്‌ക്കുകൂടി ഉത്തരവാദിത്വമുണ്ട്. സ്വകാര്യ ബസ് ഉടമകളുമായി ചർച്ച ചെയ്‌തശേഷമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.









0 comments