വെെദ്യുതി മേഖലയെ തകർക്കാൻ കേന്ദ്രം; ആവരണമൊരുക്കി കേരളം

തിരുവനന്തപുരം
വൈദ്യുതി മേഖലയിൽനിന്ന് പണംവാരാൻ കുത്തക കമ്പനികൾക്ക് അവസരമൊരുക്കുന്ന കേന്ദ്രനയം വൈദ്യുതി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ഉപഭോക്താവിൽനിന്ന് ഈടാക്കാനാവുന്ന ചട്ട ഭേദഗതി വരുത്തിയാണ് കേന്ദ്രം കൊള്ളയ്ക്ക് വഴിയൊരുക്കിയത്. എല്ലാ മാസവും നിരക്ക് ഉയർത്താൻ വൈദ്യുതി വിതരണ കമ്പനികൾക്ക് അനുമതി നൽകാനാണ് 2005ലെ വൈദ്യുതി ചട്ടം കേന്ദ്ര ഊർജ മന്ത്രാലയം ഭേദഗതി ചെയ്തത്. ഇതിലൂടെ വൈദ്യുതി വാങ്ങൽ, പ്രസരണ നിരക്ക്, ഇന്ധന നിരക്ക് തുടങ്ങിയ അധികച്ചെലവ് കമ്പനികൾക്ക് ഉപയോക്താക്കളിൽനിന്ന് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്ന് ഉറപ്പാക്കി. ഇതിനായി റഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ എല്ലാമാസവും വൈദ്യുതി നിരക്ക് കൂട്ടാൻ കമ്പനികൾക്ക് അനുവാദവും നൽകി.
വേനൽക്കാലത്ത് സംസ്ഥാനം ആശ്രയിക്കുന്ന " ഹൈപവർ എക്സ്ചേഞ്ചി' ൽ നിന്നുള്ള വൈദ്യുതി നിരക്ക് 50 രൂപയാക്കി കേന്ദ്രം ഉത്തരവിറക്കിയതും വൻകിട കോർപറേറ്റുകളെ സഹായിക്കാൻ തന്നെ. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന നിബന്ധനയും കൊണ്ടുവന്നു. വൈദ്യുതി വില കമ്പോളനിയന്ത്രണത്തിലാക്കിയതും ദേശീയ കമ്പോളത്തിൽ നിന്നും സ്വകാര്യ വൈദ്യുതി നിലയങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിതമാകുന്നു. ഈ ഭാരം ജനങ്ങളിൽനിന്ന് വൈദ്യുതി നിരക്കായി പിരിച്ചെടുക്കാമെന്നാണ് കേന്ദ്ര നിർദേശം.
എന്നാൽ ഇത്തരത്തിലുള്ള ചൂഷണത്തിന് ഉപഭോക്താവിനെ വിട്ടുകൊടുക്കാൻ കേരളം തയ്യാറല്ല. വൈദ്യുതി വിതരണം പൊതുമേഖലയിൽ നിലനിർത്തിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ജനദ്രോഹനടപടികളെ ചെറുക്കുന്നത്.
അതിനാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി വൈദ്യുതി വിതരണമേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നത്.









0 comments