വായ്പകളിൽ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

തിരുവനന്തപുരം> പലിശയിലും കൈകാര്യച്ചെലവുകളിലുമടക്കം വായ്പാ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2024-25 സാമ്പത്തികവർഷത്തിൽ 4750 കോടി രൂപയുടെ വായ്പ അനുവദിക്കും. ഇതിലൂടെ സാമ്പത്തിക, വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഡിസംബർ അഞ്ചു മുതൽ 2025 ഫെബ്രുവരി അഞ്ചുവരെ രണ്ടുമാസമാണ് പ്രത്യേക ക്യാമ്പയിനെന്നും മന്ത്രി അറിയിച്ചു.
വ്യാപാരം പ്രോത്സാഹിപ്പിക്കാൻ കെഎഫ്‌സി വായ്പകൾക്കൊപ്പം അവതരിപ്പിക്കുന്ന ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവു ലഭിക്കും. 2025 മാർച്ച് 31നകം അനുവദിക്കപ്പെടുന്ന വായ്പകൾക്കായിരിക്കും ഈ ഇളവ്. കൂടാതെ സുശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള വ്യവസായങ്ങൾക്ക് പലിശയിൽ 0.5 ശതമാനംവരെ ഇളവ് ലഭിക്കും. കെഎഫ്സിയുടെ അടിസ്ഥാന പലിശനിരക്കായ 9.5 ശതമാനം വരെയുള്ള നിരക്കുകൾ ഇതുവഴി ലഭ്യമാകും.
പരിചയസമ്പത്തുള്ള നിക്ഷേപകരുടെ പുതിയ പ്രോജക്ടുകൾക്ക് അവരുടെ മാതൃസ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്തിയാകും പലിശയിളവ് നൽകുക. മൂന്നുവർഷത്തിനിടെ വൻ മുന്നേറ്റമാണ് കെഎഫ്‌സിക്കുണ്ടായത്. മൊത്തലാഭം 6.58 കോടി രൂപയിൽനിന്ന് 74.04 കോടി രൂപയായപ്പോൾ വായ്പാ ആസ്തി 4621 കോടി രൂപയിൽനിന്ന് 7368.32 കോടിയായി.









0 comments