ഗ്രെയ്സിയുടെ ചികിത്സയ്ക്ക് അമേരിക്കയിൽ നിന്ന് മരുന്നെത്തി

തിരുവനന്തപുരം > തിരുവനന്തപുരം മൃഗശാലയിലെ പെൺസിംഹമായ ഗ്രെയ്സിയുടെ ചികിത്സയ്ക്ക് അമേരിക്കയിൽനിന്നും മരുന്നെത്തി. 'ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ്' എന്ന ത്വക്ക് രോഗമാണ് ഗ്രെയ്സിക്ക്. കാലിന് പിറകിലെ രോമം കൊഴിയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുർന്ന് ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ലബോറട്ടറി ഓഫീസർ ഡോ. സി ഹരീഷ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്.വർഷങ്ങളായി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
സെഫോവേസിൻ എന്ന അതി നൂതന ആന്റിബയോട്ടിക് ആണ് ചികിത്സയ്ക്കായി തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകളാണ് എത്തിച്ചത്. തിരുവനന്തപുരം മൃഗശാലയിൽ തന്നെ ഉണ്ടായിരുന്ന ആയുഷ്, ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടി ആണ് ഗ്രെയ്‌സി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനം കുറവായതിനാൽ പ്രത്യേക പരിചരണം നൽകിയാണ് ഗ്രെയ്‌സിയെ വളർത്തിയത്.
പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. രോഗം ഭേദമാകുന്ന മുറയ്ക്ക് ഗ്രെയ്‌സിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയുമായി മൃഗ കൈമാറ്റം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പകരമായി മറ്റൊരു പെൺ സിംഹത്തിനെ വെണ്ടല്ലൂരിൽ നിന്ന് എത്തിക്കും. "ബ്ലഡ് ലൈൻ എക്സ്ചേഞ്ച്' എന്ന പ്രക്രിയയിലൂടെ കൂടുതൽ ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാനാണ് കൈമാറ്റം ചെയ്യുന്നത്.









0 comments