ഉയരും നവോത്ഥാന വൻമതിൽ

മലപ്പുറം
മന്ത്രിയെ തടഞ്ഞും ബഹിഷ‌്കരിച്ചും സംഘർഷമുണ്ടാക്കി വനിതാ മതിൽ സംഘാടക സമിതി യോഗം പൊളിക്കാനുള്ള യുഡിഎഫ‌് നീക്കം തള്ളി നിറഞ്ഞ സദസ്സ‌്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പരിപാടിയുടെ മഹൽ സന്ദേശം ഉയർത്തുമെന്ന‌് യോഗത്തിൽ പങ്കെടുത്ത ബഹുജന സംഘടനകളും പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചു. വനിത മതിൽ വിജയിപ്പിക്കാനുള്ള ക്രിയാത്മക നിർദേശങ്ങളും സമർപ്പിച്ചാണ് പ്രതിനിധികൾ മടങ്ങിയത‌്.
ജില്ലയിൽ രാമനാട്ടുകരമുതൽ പെരിന്തൽമണ്ണവരെ 55 കിലോമീറ്ററിൽ അണിനിരക്കുന്ന വനിതാ മതിലിൽ ഉദ്യോഗസ്ഥരും സംഘടനകളും മുഴുവൻ ആളുകളെയും പങ്കെടുപ്പിക്കണമെന്ന‌് മന്ത്രി കെ ടി ജലീൽ അഭ്യർഥിച്ചു. പ്രതിലോമശക്തികൾക്കുമുന്നിൽ മലപ്പുറത്തിന്റെ മനസ്സ‌് തോൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിനായി ജില്ലതോറും പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കും. ജില്ലയിലെ പത്തോളം സെന്ററുകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
യോഗത്തിൽ കലക്ടർ അമിത് മീണ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പ്രമോദ് ദാസ്, എംഡിഎം വി രാമചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, എംഎസ‌്പി കമാണ്ടന്റ് യു അബ്ദുൾ കരീം, ഗൗരി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സി കെ ഹേമലത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അയ്യപ്പൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി എസ് തെസ്‌നീം, ജില്ലാ സാമൂഹ്യനീതി സീനിയർ സൂപ്രണ്ട് കെ കൃഷ്ണമൂർത്തി, സി വിജയലക്ഷ്മി, ഡോ. ഷംസാദ് ഹുസൈൻ, ഹിന്ദു പാർലമെന്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുരേഷ് വേലായുധൻ, കെഡിഎഫ് നേതാവ‌് എ കെ വേലായുധൻ, അഖില കേരള വിശ്വകർമ മഹാസഭ നേതാവ‌് രാജൻ തോട്ടത്തിൽ, ആദിവാസി ക്ഷേമസഭ ജില്ലാ സെക്രട്ടറി എം വി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
സന്നദ്ധ - രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാമൂഹ്യ- സാംസ‌്കാരിക - സർവീസ് സംഘടനകളുമായി വനിതാ പ്രതിനിധികൾ, കോളേജ്–-യൂണിവേഴ്‌സിറ്റി വിദ്യാർഥി പ്രതിനിധികൾ, സാമുദായിക സംഘടനാ പ്രതിനിധികൾ, വനിതാ സംഘടനകളുടെ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.









0 comments