യൂണിയൻ ഫണ്ട‌് ആവശ്യപ്പെട്ട വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല

കൊണ്ടോട്ടി
യൂണിയൻ ഫണ്ട് ചോദിച്ചതിന്റെ പേരിൽ വിദ്യാർഥികളെ കൂട്ടത്തോടെ പരീക്ഷ എഴുതാൻ അനുവദിക്കാതെ ലീഗ് നേതൃത്വത്തിലുള്ള കോളേജ‌് മാനേജ‌്മെന്റും പ്രിൻസിപ്പലും.
കൊണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരോടാണ‌് പ്രതികാര നടപടി.
ഇതോടെ അമ്പതോളം വിദ്യാർഥികളുടെ ഭാവി അവതാളത്തിലായി.
1,20,000 രൂപയാണ് കോളേജിലേക്കുള്ള യൂണിയൻ ഫണ്ട്. കോളേജ് മാഗസിൻ ഇറക്കാൻ 5500 രൂപയും നൽകണം. എസ്എഫ്‌ഐ യൂണിയന്റെ ഭരണം ഏറ്റെടുത്തതോടെ തുക യഥാസമയം നൽകാതെയായി.
എംഎസ്എഫിന്റെ കുത്തകയായിരുന്ന കോളേജ് യൂണിയൻ തിരിച്ചുപിടിച്ചതാണ് വിദ്യാർഥികൾക്കെതിരെ ക്രൂരനടപടിയെടുക്കാൻ പ്രിൻസിപ്പൽ ടി പി അഹമ്മദിനെ പ്രേരിപ്പിച്ച ഘടകം. ഇദ്ദേഹം മുസ്ലിംലീഗ് നേതാവും കലിക്കറ്റ് സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗവുമാണ‌്.
യൂണിയൻ ഫണ്ട് ചോദിച്ചതിന്റെ പേരിൽ അമ്പതോളം വിദ്യാർഥികളെ പ്രിൻസിപ്പൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ഇതിനെതിരെ സമരംചെയ്തവരുടെ ഹാജറും വെട്ടിക്കുറച്ചു. സർവകലാശാലയിൽ പരാതി നൽകിയതോടെ പതിനെട്ടോളം വിദ്യാർഥികൾ പരീക്ഷ എഴുതാൻ ചെന്നെങ്കിലും അവരെയും അപമാനിച്ചു. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ കയറ്റിയില്ല.
രജിസ്റ്റർ നമ്പർ തിരുത്തിച്ചും പകരം പേരെഴുതിച്ചും മൂല്യനിർണയത്തിന് പരിഗണിക്കാതിരിക്കാൻ നടപടിയെടുത്തു. ലീഗ് മാനേജ്‌മെന്റിന് കീഴിലുള്ള ഇഎംഇഎ കോളേജ് പ്രിൻസിപ്പലായിരുന്ന കാലയളവിലും പ്രിൻസിപ്പൽ എസ‌്എഫ്‌ഐ പ്രവർത്തകർക്കുനേരെ പ്രതികാര നടപടികളെടുത്തിരുന്നു.
സമരംചെയ്ത വിദ്യാർഥികൾക്കുണ്ടായിരുന്ന 84 ശതമാനം അറ്റൻഡൻസ് 52 ശതമാനമാക്കിയാണ‌് തിരുത്തിയത‌്.
കായികമേളയിൽ പങ്കെടുക്കാൻ പോയവർക്കും യഥാസമയം അറ്റൻഡൻസ് നൽകിയില്ല. പ്രിൻസിപ്പലിനെതിരെ നടപടിവേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.









0 comments