3000 ടൺ തോട്ടണ്ടി ഉടനെത്തും: മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ

കൊല്ലം
ന്യായവിലയ്ക്ക് സർക്കാർ വാങ്ങിയ 3000 ടൺ തോട്ടണ്ടി ദിവസങ്ങൾക്കുള്ളിൽ എത്തിക്കാനാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കാപ്പക്‌സിൽനിന്ന‌് 2012‐2013 വർഷം വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം ചാത്തിനാംകുളം ഫാക്ടറിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ന്യായവിലയ്ക്കു ലഭിക്കുന്ന തോട്ടണ്ടി ഉപയോഗിക്കുക വഴി വ്യവസായം ലാഭകരമായി നടത്താനാകും. കശുവണ്ടി വികസന കോർപറേഷനും കാപ്പക്‌സിനും തോട്ടണ്ടി നൽകുക വഴി രണ്ടു സ്ഥാപനങ്ങളുടെയും നഷ്ടം കുറച്ച് ക്രമേണ ലാഭത്തിലേക്ക് എത്തിക്കാനും സാധിക്കും. ഇതോടൊപ്പം നേരിട്ട് വിപണനം നടത്തിയും ലാഭത്തിന്റെ തോത് ഉയർത്താമെന്നാണ് പ്രതീക്ഷ.
രണ്ടു സ്ഥാപനങ്ങൾക്കുമായി 300 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. ബാധ്യത തീർത്തുള്ള പ്രവർത്തനമാണ് ഇതുവഴി സാധ്യമായത്. 21 കോടി രൂപ ഗ്രാറ്റുവിറ്റി കുടിശ്ശിക തീർക്കാനായി നൽകി. ഇതിൽ അഞ്ചു കോടി രൂപയും കാപ്പക്‌സിനാണ്. 2014, 2015 വർഷങ്ങളിലെ കുടിശ്ശിക ഇക്കൊല്ലം ഡിസംബറോടെ നൽകുന്നതിനുള്ള നീക്കത്തിലാണ്. തൊഴിൽദിനങ്ങൾ പരമാവധി ഉയർത്താൻ കഴിഞ്ഞ സാഹചര്യത്തിൽ അടുത്ത വർഷം 200 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കശുവണ്ടിത്തൊഴിലാളികളുടെ മക്കളിൽ എംബിബിഎസ് പ്രവേശനം ലഭിച്ചവർക്ക‌് ക്യാഷ് അവാർഡ് മന്ത്രി സമ്മാനിച്ചു.
കാപ്പക്‌സ് ചെയർമാൻ പി ആർ വസന്തൻ അധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ കരിങ്ങന്നൂർ മുരളി, ടി സി വിജയൻ, കോതേത്ത് ഭാസുരൻ, സുഭഗൻ, ഗോപുകൃഷ്ണൻ, മാനേജിങ‌് ഡയറക്ടർ ആർ രാജേഷ് എന്നിവർ സംസാരിച്ചു.









0 comments