ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

ആര്യങ്കാവ്
കൊല്ലം –തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ധനപാലൻ (58)ആണ് മരിച്ചത്. അപകടത്തില്‍ 20പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സേലം സ്വദേശികളായ കാളിയപ്പൻ (44), ദിലീപ് കുമാർ (13), സെന്തിൽ (17), അണ്ണാദുരൈ (60), കുമാർ (34)എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാകൃഷ്ണൻ (50), ഷണ്മുഖൻ (32), പ്യാരി ശെൽവം (60), യോഗേശ്വരൻ (61), ആനന്ദരാജ് (23), ഭൂപതി (32), മുരളീധരൻ (40), ഗൗരി (12), ശങ്കരി (74), ബോധേശ്വരൻ (32)എന്നിവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിൽനിന്ന് ചരക്കുമായി കേരളത്തിലേക്ക് വന്ന ലോറിയാണ് തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ഇടിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെപ്പോകുന്ന വഴി ബുധന്‍ പുലർച്ചെ 4.15നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മിനി ബസ് 30അടി താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയുടെ അമിതവേഗംകണ്ട് മിനി ബസ് സൈഡിൽ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. അതിലേക്കാണ് ചരക്കു ലോറി വന്ന് പാഞ്ഞു കയറിയത്. ലോറി അമിത വേഗതയിലായിരുന്നെന്ന് മിനി ബസിന്റെ ഡ്രൈവർ പറഞ്ഞു. തെന്മല പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകട കാരണം
ചരക്കുലോറിയുടെ
അമിതവേഗം
ആര്യങ്കാവ് അപകടത്തിന് കാരണമായത് ചരക്കുലോറിയുടെ അമിത വേഗത. തമിഴ്നാട്ടിൽനിന്ന് സിമന്റും മെറ്റലും കയറ്റി കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും വിലയിരുത്തുന്നു. ഈ മേഖലയിലെ റോഡിലെ വളവും തിരിവും അമിതവേഗതയും കാരണം അപകടം പതിവാണ്. ഭാരം കയറ്റിയ ലോറികളും വലിയ വാഹനങ്ങളും ഇതുവഴിയാണ് കടന്നുവരുന്നത്. ദിവസേന മൂന്നും നാലും അപകടംവരെ മേഖലയില്‍ ഉണ്ടാകാറുണ്ട്. കൊല്ലം - –-തിരുമംഗലം ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്









0 comments