കാട്ടുപന്നി ആക്രമണത്തിൽ പൊറുതിമുട്ടി മലയോര മേഖല

മരച്ചീനി, വാഴ, ചേന, ചേമ്പ് മുതൽ റബർ വരെയുള്ള എല്ലാ കൃഷിയും പ്രദേശത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്. നൂൽ കമ്പികളിൽ പടക്കംവച്ചുള്ള വേലി മുതൽ സോളർ വേലിവരെ വച്ച് പന്നികളെ തുരത്താൻ ശ്രമിച്ചെങ്കിലും രക്ഷയില്ലാതായി എന്ന് കർഷകർ പറയുന്നു. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും വായ്പയെടുത്തുമെല്ലാം കൃഷിയിറക്കിയ കർഷകർ കടുത്ത പ്രയാസത്തിലാണ്. ഏരൂർമുതൽ ചിതറവരെ നീണ്ടുകിടക്കുന്ന ഓയിൽ പാം ഇന്ത്യയുടെ എസ്റ്റേറ്റുകൾക്ക് സമീപവും കുളത്തൂപ്പുഴ, മടത്തറ എന്നിവിടങ്ങളിലെ വനാതിർത്തികളിലും കല്ലട, ഇത്തിക്കര ആറുകളുടെ വശങ്ങളിലുമാണ് കാട്ടുപന്നി ശല്യം അതിരൂക്ഷം. പന്നികൾ വേഗത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളിൽതട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്ന നിരവധി സംഭവങ്ങളും അടുത്തിടെ ഈ മേഖലയിലുണ്ടായി. കൃഷിക്കും മനുഷ്യന്റെ നിലനിൽപ്പിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനവാസമേഖലയിൽ ഇറങ്ങുന്നവയെ വെടിവച്ചുകൊല്ലാൻ തുടങ്ങിയിട്ടുണ്ട്. ആര്യങ്കാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അച്ചൻകോവിലിലാണ് കഴിഞ്ഞ ദിവസം 75 കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഷൂട്ടർമാരുടെ നേതൃത്വത്തിൽ പന്നികളെ വെടിവച്ചുകൊന്നത്. തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെ ഇവയെ മറവ് ചെയ്തു. മൂന്നാമത്തെ തവണയാണ് അച്ചൻകോവിൽ മേഖലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നത്. മലയോര മേഖലയിലെ മറ്റ് പഞ്ചായത്തുകളും പന്നിശല്യം ഒഴിവാക്കാനായി വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്.









0 comments