കലോത്സവ വേദികൾ കീഴടക്കി ഗോത്രകലകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:19 PM | 0 min read

രാജപുരം
ഉപജില്ലാ സ്‌കൂൾ കലോത്സവ വേദികൾ കീഴടക്കി ഗോത്രകലകൾ. സ്‌കൂൾ കലോത്സവത്തിൽ ഇത്തവണ പുതിയതായി ഉൾപ്പെടുത്തിയയാണ്‌ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ തനതുകലകൾ. ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള വർഷങ്ങളായുള്ള ആവശ്യമാണ്‌ ഇത്തവണ സംസ്ഥാന സർക്കാർ സാക്ഷാത്‌കരിച്ചത്‌.  മംഗലംകളി (മങ്ങലംകളി), പണിയ നൃത്തം (വട്ടക്കളി, കമ്പളക്കളി), മലപ്പുലയ ആട്ടം, ഇരുള നൃത്തം (ആട്ടം പാട്ടം), പളിയ നൃത്തം എന്നീ അഞ്ച്‌ ഗോത്രകലകളാണ്‌ കലോത്സവത്തിലുള്ളത്. മാവിലരുടെ പരമ്പരാഗത വേഷമായ കുണ്ടാച്ചും, കല്ലുമാലയും പാളത്തൊപ്പിയും ധരിച്ചാണ് മംഗലംകളി അവതരിപ്പിക്കുന്നത്. 
വയനാട് ജില്ലായിലെ പണിയ വിഭാഗക്കാരുടെ തനതു കലാരൂപമാണ് പണിയ നൃത്തം. ഇടുക്കി ജില്ലയിലെ മലപ്പുലയൻ വിഭാഗക്കാരുടെ പരമ്പരാഗത നൃത്തരൂപമണ് മലപ്പുലയ ആട്ടം. പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിൽ താമസിക്കുന്ന ഇരുളരുടെ പരമ്പരാഗത നൃത്തരൂപമാണ് ഇരുള നൃത്തം. ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. 
10 മുതൽ 12 വരെ വിദ്യാർഥികൾ വരെ പങ്കെടുക്കാവുന്ന ഗോത്ര കലകളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. ചുരുങ്ങിയ സമയത്തിനകത്താണ്‌ ഇവ മിക്ക സ്‌കൂളുകളും വിദ്യാർഥികളെ പരിശീലിപ്പിച്ചെടുത്തത്‌. എങ്കിലും  നിറഞ്ഞ കൈയടിയോടെയാണ്‌  ഉപജില്ലാ കലോത്സവങ്ങളിൽ ഇവയെ സ്വീകരിച്ചത്‌.
 

 



deshabhimani section

Related News

View More
0 comments
Sort by

Home